കൊല്ലപ്പെട്ട വിനോദിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം. സിനിമ സ്വപ്നം കണ്ടിരുന്ന വിനോദ് ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിവരുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിന് ഇതരസംസ്ഥാന തൊഴിലാളിയായ യാത്രക്കാരൻ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളി വീഴ്ത്തുകയായിരുന്നു.
സിനിമാ സംവിധായകരായ വിനോദ് ഗുരുവായൂർ, സലാം ബാപ്പു തുടങ്ങിയവരാണ് വിനോദിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.പ്രിയ വിനോദ് മാപ്പ്…. സിനിമ വലിയൊരു ആഗ്രഹം ആയിരുന്നു… ചെറിയ വേഷങ്ങൾ ചെയ്തു…. സ്വപ്‌നങ്ങൾ ബാക്കിയാക്കി.. പോയല്ലോ പ്രിയ സുഹൃത്തേ- എന്നാണ് വിനോദ് ഗുരുവായൂർ കുറിച്ചത്.
നല്ല സുഹൃത്തായിരുന്നു വിനോദ്, എന്റെ മംഗ്ലീഷിൽ അഭിനയിച്ചിട്ടുമുണ്ട്, പ്രിയ വിനോദ് വിട, ആദരാഞ്ജലികൾ- എന്നാണ് സലാം ബാപ്പു കുറിച്ചത്. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിന്റെ സംവിധായകൻ മർഫി ദേവസിയും ആദരാജ്ഞലി അർപ്പിച്ചു. ചിത്രത്തിന്റെ നിർമാതാവായ സാന്ദ്ര തോമസും വിനോദിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഉൾപ്പടെ 14 സിനിമകളിലാണ് വിനോദ് വേഷമിട്ടിട്ടുള്ളത്. മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു വിനോദ്. ഈ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറക്കുന്നത്. മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയുടെ വേഷത്തിലാണ് വിനോദ് എത്തിയത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കൂടാതെ ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്.
‘പ്രിയ വിനോദ് മാപ്പ്, സ്വപ്‌നങ്ങൾ ബാക്കിയാക്കി പോയല്ലോ സുഹൃത്തേ’: വേദനയോടെ സിനിമാ ലോകം
