തൃശൂരില്‍ തെരഞ്ഞെടുപ്പു പൂരത്തിനു കൊടിയേറ്റം; സുനില്‍ കുമാര്‍ പത്രിക നല്‍കി, മുരളീധരനും സുരേഷ് ഗോപിയും നാളെ

0

തൃശൂര്‍: ശക്തമായ ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തൃശൂരില്‍ തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറ്റം. സ്ഥാനാര്‍ഥി നിര്‍ണയം മുതലേ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ വി.എസ് സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കലക്ടര്‍ കൃഷ്ണതേജയുടെ ക്യാബിനിലെത്തിയാണ് സുനില്‍കുമാര്‍ പത്രിക നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും നാളെ് പത്രിക നല്‍കും. സമര്‍പ്പിക്കുക.

മന്ത്രി കെ.രാജന്‍, മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍, സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്, കേരളബാങ്ക് വൈസ്പ്രസിഡന്റ് എം.കെ.കണ്ണന്‍ തുടങ്ങി മുതിര്‍ന്ന ഇടതു നേതാക്കള്‍ പത്രിക നല്‍കാനെത്തിയ സുനില്‍കുമാറിനെ അനുഗമിച്ചു. നിലവില്‍ കോണ്‍ഗ്രസ്സിന്റെ കൈയിലുള്ള മണ്ഡലം തിരിച്ചു പിടിക്കുക എന്നതിനൊപ്പം ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരില്‍ സുരേഷ് ഗോപിയെ മുട്ടുകുത്തിക്കുക എന്ന ദൗത്യം കൂടി സുനില്‍കുമാറിനുണ്ട്.കരുവന്നൂര്‍ വിഷയം കത്തിനില്‍ക്കേ ഇടതുപാളയത്തില്‍ ആശങ്കപരക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അതു മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. സിപിഐയുടെ കൈയിലായിരുന്ന മണ്ഡലം ടി.എന്‍. പ്രതാപനാണ് വന്‍ഭൂരിപക്ഷത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്. ഇക്കുറി പ്രതാപന്‍ നേരത്തേ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി തീരുമാനം മറിച്ചായി. വടകരയില്‍ നിന്നും മുരളീധരനെ യുഡിഎഫ് പോര്‍ക്കളത്തില്‍ ഇറക്കി. ഗ്രൂപ്പുപോരില്‍ ഉഷ്ണിക്കുന്ന തൃശൂരിലെ കോണ്‍ഗ്രസ്സിന് ഉര്‍ജ്ജംപകരാന്‍ മുരളീധരനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കരുണാകരന്റെ മകന്‍ എന്ന ബ്രാന്‍ഡും തൃശൂര്‍ ലീഡറുടെ തട്ടകമാണെന്ന മുന്‍തൂക്കവും അനുകൂല ഘടകമായി കാണുന്നു.

Leave a Reply