തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് പരാതിക്കാരില്‍ നിന്നും മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താന്‍ സാധിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
തട്ടിപ്പിന്റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും കുറ്റപത്രം പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പ്പി സന്തോഷ് എന്നിവരാണ് പ്രതികള്‍. പരാതിക്കാരില്‍ നിന്ന് 10 കോടി രൂപയാണ് മോന്‍സന്‍ മാവുങ്കല്‍ തട്ടിയെന്നാണ് കേസ്. ഇതില്‍ അഞ്ച് കോടി 45 ലക്ഷം രൂപ മോന്‍സന്‍ ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും ബാക്കി തുക കണ്ടെത്താന്‍ അന്വേഷണം തുടരാമെന്നുമാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.
നേരത്തെ ആദ്യഘട്ട കുറ്റപത്രത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. പുരാവസ്തു തട്ടിപ്പില്‍ അന്വേഷണം അവസാനിച്ചെങ്കിലും മോന്‍സന് എതിരായ ബലാത്സംഗം കേസില്‍ അന്വേഷണം തുടരുകയാണ്.