കേരളത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ല, വൈകുന്നത് സാങ്കേതിക പ്രശ്‌നം മാത്രം; പ്രചാരണം തള്ളി ധനമന്ത്രി

0

കണ്ണൂര്‍: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്‌സ് (എകെജിസിടി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണു പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കാതിരുന്നത്. 13,000 കോടി രൂപയാണു തടഞ്ഞുവച്ചിരിക്കുന്നത്. ഇക്കാര്യമല്ലേ ചര്‍ച്ചയാവേണ്ടതെന്നും മന്ത്രി ചോദിച്ചു.ശമ്പളവും പെന്‍ഷനും മുടക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി നേരത്തേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ശ്രീലങ്ക പോലെ കേരളമാവുമെന്നാണു പ്രചാരണം. അതു സംഭവിക്കില്ല. തനതു വരുമാനത്തില്‍ ഏറ്റവുമധികം വര്‍ധനവുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ ജിഎസ്ടി ഉള്‍പ്പടെ നികുതി കേന്ദ്രമാണ് പിരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും പണം ലഭിക്കാത്ത സാഹചര്യമാണു കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക, കേരളത്തിന് കുറഞ്ഞ തുക എന്ന നിലപാട് ശരിയല്ല. അങ്ങനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചാല്‍ നിന്നു തരില്ലെന്നും ധനമന്ത്രി പറഞ്ഞു.

ധന കമ്മി നികത്താനാണ് കടം എടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ജിഡിപിയുടെ 6.4 ശതമാനം തുക കടം എടുക്കുന്നുണ്ട്. 3.5 ശതമാനം കടമെടുക്കാന്‍ കേരളത്തിനും അവകാശമുണ്ട്. എന്നാല്‍ 2.4 ശതമാനം തുക മാത്രമേ കടമെടുക്കാന്‍ അനുവദിക്കുന്നുള്ളൂ. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ കേരളത്തിന്റെ പൊതുകടത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുതിയാണ് കൂടുതല്‍ വായ്പയെടുക്കുന്നതിനു തടസം സൃഷ്ടിക്കുന്നത്. ഇത് ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply