ന്യൂഡല്‍ഹി: സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യു/എ വിഭാഗത്തിലെ സിനിമകൾക്ക് കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങള്‍ കൊണ്ടുവരും.
ഏഴ് വയസിന് മുകളില്‍ പ്രായമായവര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമകള്‍ക്ക്- യുഎ7+, 13 വയസിനു മുകളിലുള്ളവർക്ക് കാണാൻ കഴിയുന്ന സിനിമകൾക്ക്- യുഎ 13+, 16 വയസിന് മുകളിലുള്ളവർക്ക് കാണാൻ കഴിയുന്ന സിനിമകൾക്ക്- യുഎ 16+ എന്നിങ്ങനെയാണ് ഉപസര്‍ഫിക്കറ്റുകള്‍ നല്‍കുക. കൂടാതെ സെന്‍സര്‍ ബോര്‍ഡിലെ വനിത അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും തീരുമാനമായി. ബോര്‍ഡില്‍ ചുരുങ്ങിയത് മൂന്നില്‍ ഒന്ന് വനിതകള്‍ വേണമെന്നാണ് പുതിയ ചട്ടത്തില്‍ നിര്‍ദേശിക്കുന്നത്. അന്‍പതു ശതമാനം വനിതകള്‍ ഉണ്ടെങ്കില്‍ അത് അഭികാമ്യമായിരിക്കും.
സര്‍ഫിക്കേഷന്‍ നടപടിയില്‍ ഇടനിലക്കാരെ ഒഴിവാക്കും. ഇടനിലക്കാര്‍ മുഖേന സെന്ഡസറിങ് നടത്തുന്നത് വലിയ രീതിയിലുള്ള അഴിമതിക്ക് കാരണമാകുമെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സെന്‍സര്‍ ചെയ്യേണ്ട സിനിമകള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാന്‍ സാധിക്കും. നിലവില്‍ എ സര്‍ട്ടിഫിക്കേഷന്‍ ഉള്ള സിനിമകള്‍ ടെലിവിഷനില്‍ പ്രദർശിപ്പിക്കാൻ കഴിയില്ല.എ സര്‍ട്ടിഫിക്കന് കാരണമായ ഭാഗങ്ങള്‍ നീക്കിയ ശേഷം യു സര്‍ട്ടിഫിക്കറ്റിന് വേണ്ടി പേര്‍ട്ടല്‍ വഴി അപേക്ഷിച്ച ശേഷം ടെലിവിഷനില്‍ പ്രദർശിപ്പിക്കാമെന്നും ചട്ടത്തിൽ പറയുന്നു. മാര്‍ച്ച് ഒന്നാം തീയതി വരെയാണ് പുതിയ ചട്ടങ്ങളുമായി ബന്ധപ്പെട്ട കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം.