കേരളത്തില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു: റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്

0

കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. റിയാസ് അബൂബക്കര്‍ കേരളത്തില്‍ ഭീകരസംഘടനയായ ഐഎസിന്റെ ഘടകം ഉണ്ടാക്കാനും, അതുവഴി കേരളത്തില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനും പദ്ധതിയിട്ടു എന്നാണ് കേസ്.

റിയാസിനെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. കാസര്‍കോട് ഐ എസ് റിക്രൂട്ട്‌മെന്റ് കേസുമായി ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്‌മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്.

ശ്രീലങ്കൻ സ്ഫോടനപരമ്പരയിൽ നിന്നും ആവേശം ഉൾക്കൊണ്ട്, ലങ്കൻ സ്ഫോടനങ്ങളുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് എൻഐഎ കണ്ടെത്തൽ. സ്ഫോടക വസ്തുക്കൾ വാങ്ങാനും സ്ഫോടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്താനും റിയാസ് ഗൂഢാലോചന നടത്തിയെന്നും എൻഐഎ പറയുന്നു.

Leave a Reply