മുംബൈ: വലിയ പ്രതീക്ഷകളോടെ തീയറ്ററുകളിലെത്തിയ സിനിമയായിരുന്നു പ്രഭാസ് നായകനായ ആദി പുരുഷ്. 500 കോടിയിലേറെ രൂപ മുടക്കിയെടുത്ത ബോക്സോഫീസിൽ തകർന്നടിഞ്ഞു. രാമയണം അടിസ്ഥാനമാക്കി ഓം റൌട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മോശം ഗ്രാഫിക്സിനാലും, ഡയലോഗുകളാലും വലിയ വിമര്‍ശനമാണ് ചിത്രം ഏറ്റവാങ്ങിയത്. ഇന്ത്യയിലെ മിക്ക ഭാഷകളിലും ആദി പുരുഷ് റിലീസ് ചെയ്തിരുന്നു.
ചിത്രം ഇറങ്ങിയ സമയത്ത് ചിത്രത്തിലെ സംഭാഷണങ്ങള്‍ വിവാദമായിരുന്നു. പിന്നീട് ഇവ തീയറ്ററില്‍ തിരുത്തുകയും ചെയ്തു. അതേ സമയം തന്നെ അന്ന് അതിന്‍റെ പേരില്‍ ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് സംഭാഷണ രചിതാവായ മനോജ് മുൻതാഷിർ ശുക്ല. ചിത്രം ഇറങ്ങിയ സമയത്തെ ഭീഷണികള്‍ കാരണം കുറച്ചുകാലം ഇന്ത്യ വിട്ടുനിന്നും എന്നാണ് ഇപ്പോള്‍ ശുക്ല വെളിപ്പെടുത്തുന്നത്. ആജ്തക് ചാനലിനോട് സംസാരിക്കുകയായിരുന്നു മനോജ് മുൻതാഷിർ ശുക്ല.
ആ സിനിമ എഴുതിയത് തന്നെ ഒരു തെറ്റായിരുന്നു. എന്നാൽ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒരു തെറ്റ് സംഭവിച്ചു, ഒരു വലിയ തെറ്റ് സംഭവിച്ചു. ഈ പ്രശ്നത്തില്‍ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഈ അനുഭവം മികച്ച പഠന പ്രക്രിയയായിരുന്നു. ഇനി കൂടുതല്‍ ഇത് മൂലം ശ്രദ്ധിക്കാന്‍ പറ്റും” മനോജ് മുൻതാഷിർ ശുക്ല പറഞ്ഞു.
വിവാദം ഉണ്ടായ സമയത്ത് ഞാന്‍ നല്‍കിയ വിശദീകരണങ്ങള്‍ ഏറെ പ്രശ്നമുണ്ടാക്കി. ആളുകൾക്ക് ഇതിൽ ദേഷ്യമുണ്ടെങ്കിൽ, അവരുടെ ദേഷ്യം ന്യായമാണെന്നും ശുക്ല പറയുന്നു. ചിത്രം ഇറങ്ങി വിവാദം ഉടലെടുത്ത സമയത്ത് ചിത്രത്തെ പ്രതിരോധിച്ച് അഭിമുഖങ്ങളിൽ മനോജ് രാമായണത്തിൽ നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയും സിനിമയുടെ ആവിഷ്കാര സ്വതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു.
അതേ സമയം വിവാദകാലത്ത് തന്‍റെ ജീവന് പോലും ഭീഷണി വന്ന സമയം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ വിവാദ സമയത്ത് താന്‍ ഇന്ത്യവിട്ട് വിദേശത്തേക്ക് പോയി. കുറച്ചുകാലം ഈ വിവാദങ്ങള്‍ തണുത്ത ശേഷമാണ് തിരിച്ചെത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ റിലീസിന് ശേഷം തനിക്ക് വധഭീഷണി നേരിടാൻ തുടങ്ങിയതോടെ തന്റെ സുരക്ഷയെക്കുറിച്ച് കുടുംബം ആശങ്കാകുലരായിരുന്നുവെന്ന് മനോജ് മുൻതാഷിർ ശുക്ല പറഞ്ഞു. “ലോകം നിങ്ങളെ ഹീറോയായി കണക്കാക്കാം, നാളെ അത് വില്ലനായി കണക്കാക്കാം, പക്ഷേ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ ഒരു ഹീറോയാണ്,” അതിനാല്‍ കുറച്ചുകാലം വിദേശത്ത് ചിലവഴിക്കേണ്ടി വന്നു.