കൊച്ചി: വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡ് പരിഷ്‌ക്കരിച്ച് ഹൈക്കോടതി. സാരിക്കു പുറമേ സൽവാർ കമീസും ഷർട്ടും പാന്റ്‌സും വനിതാ ജുഡീഷ്യൽ ഓഫിസർമാർക്ക് ഔദ്യോഗിക വേഷമായി ഉപയോഗിക്കാം. കീഴ്‌ക്കോടതികളിലെ വനിതാ ജഡ്ജിമാരുടെ നിവേദനം പരിഗണിച്ച് ഹൈക്കോടതി ഡ്രസ് കോഡ് പരിഷ്‌കരിച്ച് ഉത്തരവായി
അനുവദിക്കപ്പെട്ട വേഷങ്ങളിൽ മുഴുനീള പാവാടയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വേഷത്തിനും നെക്ക് ബാൻഡും ഗൗണും നിർബന്ധമാണ്. അതേസമയം വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങൾ ഒഴിവാക്കണമെന്നും വസ്ത്രധാരണം ജുഡീഷ്യൽ ഓഫിസറുടെ അന്തസ്സിനു ചേർന്ന വിധമാകണമെന്നും ഹൈക്കോടതി ജില്ലാ ജുഡീഷ്യൽ രജിസ്റ്റ്രാറുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു.