മകളുടെ പേരിനെ ചൊല്ലി മാതാപിതാക്കളുടെ കലഹത്തിനൊടുവിൽ കുട്ടിക്ക് ഹൈക്കോടതി പേരിട്ടു

0

കൊച്ചി: വേർപിരിഞ്ഞ് താമസിക്കുന്ന ദമ്പതികൾ മകളുടെ പേരിനെ ചൊല്ലി കലഹിച്ചപ്പോൾ, കുഞ്ഞിന് ഹൈക്കോടതി തന്നെ പേരിട്ടു. പേരില്ലാത്തത് കുഞ്ഞിന്റെ ക്ഷേമത്തിനു നല്ലതല്ലെന്ന് വ്യക്തമാക്കിയാണ് കോടതി സവിശേഷ അധികാരം ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷിതാവാണെന്നത് ഉൾപ്പെടെയുള്ള ‘പേരൻസ് പാട്രിയ’ എന്ന നിയമാധികാരം പ്രയോഗിച്ചാണ് അമ്മയുടെ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. പേരൻസ് പാട്രിയ അധികാരം ഉപയോഗിക്കുമ്പോൾ മാതാപിതാക്കളുടെയല്ല, കുട്ടിയുടെ അവകാശത്തിനാണു പരമ പ്രാധാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് നൽകിയിരുന്നില്ല. പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്കൂൾ സ്വീകരിക്കാൻ തയാറായില്ല. അമ്മയോടൊപ്പമാണ് 4 വയസ്സുള്ള കുട്ടി കഴിയുന്നത്. പേരു നിശ്ചയിച്ച് അമ്മ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ഇരുവരും ഹാജരാകണമെന്ന് രജിസ്ട്രാർ നിഷ്കർഷിച്ചു. എന്നാൽ, മറ്റൊരു പേരു നൽകണമെന്നു പിതാവ് ആവശ്യപ്പെട്ടതോടെ തർക്കമായി. ഭാര്യ കുടുംബക്കോടതിയെ സമീപിച്ചെങ്കിലും രജിസ്ട്രേഷനു നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply