ജീവനക്കാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ചാലക്കുടി വനം ഡിവിഷൻ ഓഫിസിലെ വനിതാ സീനിയർ സൂപ്രണ്ടിനു സസ്‌പെൻഷൻ

0

ജീവനക്കാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ചാലക്കുടി വനം ഡിവിഷൻ ഓഫിസിലെ വനിതാ സീനിയർ സൂപ്രണ്ടിനു സസ്‌പെൻഷൻ. ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീനിയർ സൂപ്രണ്ട് എം വി ഹോബിക്കെതിരെയാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. പുഗഴേന്തി അച്ചടക്ക നടപടിയെടുത്തത്.

ജീവനക്കാർക്കിടയിലെ തമ്മിലടിയുടെ പേരിൽ വനംവകുപ്പിനു നിരന്തരം തലവേദന സൃഷ്ടിക്കുന്ന സംഭവ പരമ്പരകളുടെ ഒടുവിലാണു സസ്‌പെൻഷൻ.
ഡിവിഷൻ ഓഫിസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണു സീനിയർ സൂപ്രണ്ടായ ഹോബിക്കെതിരെയുള്ള പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് ഈ ജീവനക്കാരി തനിക്കേറ്റ അപമാനത്തിനെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകി.

ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. സഹപ്രവർത്തകർക്കിടയിലും ഇവർക്കെതിരെ ഒട്ടേറെ പരാതിയുണ്ട്. സഹപ്രവർത്തകർക്കും വലിയ തലവേദനയാണ് സീനിയർ സൂപ്രണ്ടായ എം വി ഹോബി. ജോലിക്കാര്യത്തിൽ ഒരു രീതിയിലും സഹപ്രവർത്തകരുമായി സഹകരിക്കില്ല. സ്ഥിരമായി എന്തെങ്കിലും കാരണമുണ്ടാക്കി സഹപ്രവർത്തകരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്യും. ഓഫിസിലെ ജീവനക്കാർ ചേർന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അസി. ഫോറസ്റ്റ് കൺസർവേറ്ററോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി.

തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ: മോർഫിങ് സംബന്ധിച്ച തന്റെ പ്രവൃത്തിയിൽ ഉദ്യോഗസ്ഥയ്ക്കു ഖേദമില്ല, സഹപ്രവർത്തകരോടു സഹകരിക്കുന്നില്ല, സ്ഥിരമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നു, അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിക്കുന്നു, ഓഫിസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതികൾ നൽകി, സൂപ്പർവൈസറി തസ്തികയിൽ തുടരാൻ അർഹതയില്ല.. എന്നിങ്ങനെ റിപ്പോർട്ടിലെ പരാമർശങ്ങൾ നീളുന്നു.

Leave a Reply