കൊല്ലം: പത്തനാപുരത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ച നസീബ് ഖാന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. 2021 നവംബർ 30നാണ് തലവൂർ പഴഞ്ഞിക്കടവ് തോട്ടിൽ നസീബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യ ലഹരിയിൽ തോട്ടിൽ വീണു മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം, കെമിക്കൽ ലാബ് റിപ്പോർട്ടുകളിൽ മദ്യത്തിന്റെ അംശം ഇല്ലായിരുന്നു. നസീബിന്റെ ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാതാവ് കോടതിയെ സമീപിച്ചത്. ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
മൂന്നാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വേണം അന്വേഷണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.