കൊച്ചി: ഭാര്യയ്ക്കെതിരെയുള്ള ക്രൂരത എന്ന കുറ്റം നിലനിൽക്കണമെങ്കിൽ സാധുതയുള്ള വിവാഹം ആവശ്യമാണെന്നും ഹൈക്കോടതി. ഒരുമിച്ചു ജീവിക്കാമെന്നു പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ ഭർത്താക്കന്മാരായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോഫി തോമസാണ് വിധി പുറപ്പെടുവിച്ചത്.
ഒന്നിച്ചു ജീവിക്കുന്നതിനിടയിൽ യുവതി ആത്മഹത്യ ചെയ്യുകയും യുവാവിനേയും ബന്ധുക്കളേയും വിചാരണക്കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. ‘ലിവിങ് ടുഗദർ’ ബന്ധത്തിലുള്ള സ്ത്രീക്ക് ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ല. കേസിൽ ഭാര്യയോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റം ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പാലക്കാട് സ്വദേശി നാരായണൻ, സഹോദരൻ രാധാകൃഷ്ണൻ എന്നിവരെയാണ് കോടതി വിട്ടയച്ചത്.
1997 സെപ്റ്റംബർ ഒന്നിനാണ് നാരായണനും യുവതിയും ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു ജീവിതം തുടങ്ങിയത്. ഇവർ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 3 മാസത്തിനുശേഷം ഡിസംബർ 24ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബർ 29നു മരിച്ചു. നാരായണൻ, രാധാകൃഷ്ണൻ എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും പാലക്കാട് സെഷൻസ് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചു.