കൽപറ്റ: യുവതലമുറയെ വഴിതെറ്റിക്കുന്ന സാമൂഹിക ഭീഷണികളിലൊന്നായ ലഹരി ഉപയോഗം സംസ്ഥാനത്ത് വർധിച്ചു വരുന്നു. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വയനാട് വഴി കടത്തിക്കൊണ്ടുവരുന്നതിനിടെ പിടികൂടുന്ന മയക്കുമരുന്നുകളുടെ കണക്ക് പരിശോധിക്കുമ്പോൾ എണ്ണത്തിലെ വ്യാപ്തി വ്യക്തമാകും.
വയനാട് അതിർത്തി ചെക്പോസ്റ്റുകളിലടക്കം ദിനംപ്രതി എക്‌സൈസും പൊലീസും പിടികൂടുന്നത് എം.ഡി.എം.എ (മെത്തലീൻ ഡൈ ഓക്സി മെത്താംഫെറ്റമിൻ), ഹഷീഷ് ഓയിൽ, എൽ.എസ്.ഡി സ്‌റ്റാമ്പ്, നൈട്രോ സെപാം ടാബ്‌ലെറ്റ്, ബ്രൗൺ ഷുഗർ, കൊക്കെയ്‌ൻ, ഹെറോയിൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളാണ്.
ജനുവരി മുതൽ ജൂൺ വരെ വയനാട്ടിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 183 മയക്കുമരുന്ന് കേസുകളാണ്. ജനുവരി മാസം മാത്രം 1126.661 ഗ്രാം എ.ഡി.എം.എ ആണ് അതിർത്തിയിൽനിന്നടക്കം പിടികൂടിയത്.