ബെംഗളൂരു: കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശമായ അത്തിബല്ലയിൽ പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. ഏഴ് പേർ പൊള്ളലേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരായി തുടരുന്നു. ശനിയാഴ്ച വൈകീട്ടോടെ കടയിൽ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ദേശീയപാതയോരത്താണ് അപകടമുണ്ടായത്. തുടർന്ന് കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ പൊലീസ് ഗതാഗതം നിർത്തിവച്ചിരുന്നു.
ഗോഡൗൺ ആക്കാൻ അനുമതിയില്ലാതിരുന്നിട്ടും ഇവിടെ വൻതോതിൽ പടക്കം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കടകൾ പ്രവർത്തിച്ച ഗോഡൗൺ ഉടമയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഡൗൺ ഉടമയായ അത്തിബെല്ലെ സ്വദേശി രാമസ്വാമി റെഡ്ഢി പൊള്ളലേറ്റ് ചികിത്സയിലാണ്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.