കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ നാനൂറ്റി അമ്പതോളം പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചത്. ഈ മാസം മാത്രം 96 പേർക്കാണ് കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ഒമ്പത് പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.
രോഗവ്യാപനം തടയാൻ മുൻകരുതൽ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം 350 ലേറെ പേർക്കും ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചിരുന്നു. രോഗം ബാധിച്ചവരിൽ ഏറെയും നഗരപരിധിയിൽ താമസിക്കുന്നവരാണ്.
പനിയോടൊപ്പം ശക്തമായ ശരീര വേദനയും തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ മരണം പോലും സംഭവിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.