കൊല്ലം: വനത്തിനുള്ളിൽ കുടുങ്ങിയ 14 പേരിൽ ഒരാളെ രക്ഷപ്പെടുത്തി. കുളത്തൂപ്പുഴ ലോറികടവ് വനമേഖലയിൽ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്. അതിൽ ഒരാളെയാണ് രക്ഷപെടുത്തിയത്. വനത്തിൽ കുടുങ്ങിയവർക്കായി ഫയർ ഫോഴ്‌സ്, വനംവകുപ്പ്, പോലീസ് സംഘങ്ങൾ എന്നിവർ ചേർന്നാണ് തിരിച്ചിൽ നടത്തുന്നത്.
കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ തൊഴിലാളികളാണ് കുടുങ്ങിയവർ. ജോലി ചെയ്യുന്നതിനും മറ്റുമായാണ് കാട്ടിലേക്ക് കയറിയത്. വൈകുന്നേരത്തോടെ ഇവർ മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ വനത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്.
വൈകുന്നേരത്തോടു കൂടി ശക്തമായ മഴയുണ്ടാവുകയും കല്ലടയാറിന്റെ പോഷക നദിയായ കൊച്ചാറിൽ വെള്ളം ഉയർന്നതാണ് ഇവർ കുടുങ്ങി പോകാൻ കാരണമായത്. നിലവിൽ ഇവിടെ മഴക്ക് ശമനമുണ്ടെങ്കിലും കൊച്ചാറിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത് കൊച്ചാറിന് കുറുകെ വടം കെട്ടി ഇവരെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്.