കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽ വീണ യുവജ്യോത്സ്യന് നഷ്ടമയാത് 13 പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും. കൊല്ലം സ്വദേശിയായ യുവജ്യോത്സ്യനാണ് ആതിര എന്ന് പരിചയപ്പെടുത്തിയ യുവതിയുടെ കെണിയിൽ വീണത്. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം ശക്തമായതോടെ യുവതി ജ്യോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. ഭാര്യാ ഭർത്താക്കന്മാരെന്ന് പരിചയപ്പെടുത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം ജ്യൂസിൽ ലഹരി പദാർത്ഥം കലർത്തി നൽകി സ്വർണവും പണവും അടിച്ചു മാറ്റി കടന്നുകളയുകയായിരുന്നു.
5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം അടക്കം 13 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് നഷ്ടമായത്. യുവതിയും സുഹൃത്തായ യുവാവും ചേർന്നാണ് ജ്യോത്സ്യനെ കെണിയിൽ വീഴ്‌ത്തിയത്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. തൃശൂർ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുൺ (34) എന്നിങ്ങനെയാണ് പ്രതികൾ ജ്യോത്സ്യനോട് പറഞ്ഞിരുന്നത്. ഇവരുടെ പേരും വിലാസം വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ ജ്യോത്സ്യനെ കെണിയിൽ വീഴ്ത്താൻ ഉപയോഗിച്ച ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.