ആലപ്പുഴ: ബൈക്കിൽ സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ് 12 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. യുവഫോട്ടോഗ്രാഫറായിരുന്ന പരുമല ഉഴത്തിൽ കാഞ്ഞിരത്തിൻ മൂട്ടിൽ എം.സി.ആന്റണിയുടെയും ജസീന്തയുടെയും മകൻ മാത്യു കെ.ആന്റണിയാണ് (37) മരിച്ചത്. 2011ലുണ്ടായ അപകടത്തിലാണ് മാത്യു അബോധാവസ്ഥയിലായത്. ഒട്ടേറെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇത്രയും വർഷവും മാത്യു അബോധാവസ്ഥയിലായിരുന്നു. പരുമലയിൽ സ്റ്റുഡിയോ നടത്തിയിരുന്ന മാത്യു 2011 നവംബർ 19 ന് ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണു പാണ്ടനാട്ടിൽ വച്ച് തെരുവുനായ് കുറുകെ ചാടിയത്. 25-ാം വയസ്സിലുണ്ടായ അപകടത്തെ തുടർന്ന് മാത്യു അബോധാവസ്ഥയിൽ കിടപ്പിലായി. വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നടത്തി എങ്കിലും ഫലമുണ്ടായില്ല.
കുടുംബസ്വത്തായ 10 സെന്റ് സ്ഥലവും വീടും വിറ്റു കിട്ടിയ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു ശസ്ത്രക്രിയകളടക്കം നടത്തിയിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ഒത്തുചേർന്നു സഹായനിധി രൂപീകരിച്ചും ചികിത്സ നടത്തി. എന്നാൽ മാത്യുവിന്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. കഴിഞ്ഞ നാലു വർഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി കഴിയുകയായിരുന്നു. സംസ്‌കാരം നടത്തി. സേവ്യർ സഹോദരനാണ്.