സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരിച്ചതുകൊണ്ടുള്ള ഗുണം വിവരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് എക്സൈസ് ക്രൈംബ്രാഞ്ച് നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പ്രതികൾക്ക് 15 വർഷം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുകയാണ്.
2021 സെപ്റ്റംബർ 17ന് നിലമ്പൂർ കൂറ്റമ്പാറയിൽ 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ച കേസിലാണ് മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്നിന്റെ വേര് തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ അഭിനന്ദിക്കുന്നു. സേനയ്ക്കാകെ ആത്മവീര്യം പകരുന്നതാണ് ഈ നേട്ടം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഇത് പ്രചോദനമാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.