ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്റെ വീടുകയറി ആക്രമിച്ച് മുൻ വനിതാ സുഹൃത്ത്; പരിക്കേറ്റ കല്ല്യാണ ചെറുക്കനും മാതാപിതാക്കളും അടക്കം അഞ്ചു പേർ ആശുപത്രിയിൽ; യുവാവിന് മറ്റൊരു ബന്ധമുണ്ടായിരുന്നതറിഞ്ഞതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധുവും ബന്ധുക്കളും

0


മലപ്പുറം: ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി മുൻ വനിതാ സുഹൃത്ത്. ചങ്ങരംകുളം മേലേ മാന്തടത്താണ് മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തിൽ 20 അംഗ സംഘം കല്ല്യാണച്ചെറുക്കനെയും ബന്ധുക്കളേയും വീടുകയറി ആക്രമിച്ചത്. ഇന്നലെ പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ. ആക്രമണത്തിൽ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ അഞ്ചു പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതോടെ ഇന്നു നടക്കേണ്ട വിവാഹത്തിൽനിന്ന് വധുവിന്റെ വീട്ടുകാർ പിന്മാറി.

മേലേ മാന്തടം സ്വദേശിയായ യുവാവിന് എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. യുവാവ് വിവാഹ വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. കല്ല്യാണച്ചെറുക്കന് പഠനകാലത്തുള്ള സൗഹൃദമായിരുന്നു യുവതിയുമായി. ഒരു വർഷം മുൻപ് ഈ ബന്ധം പുതുക്കിയതായിരുന്നു. ഈ യുവതി അഞ്ചു വർഷം മുൻപ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി ഈ കല്ല്യാണം മുടക്കാൻ വീടുകയറി ആക്രമണം നടത്താൻ പദ്ധതിയിട്ടത്.

സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കൊപ്പമെത്തിയാണ് അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകർത്തെന്ന് വരന്റെ വീട്ടുകാർ പറയുന്നു. സംഭവം വിവാദമായതോടെ വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാരെ അറിയിച്ചു. വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായതും വിവാഹം മുടങ്ങിയതും.

തങ്ങളെ യുവാവിന്റെ വീട്ടുകാർ ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

Leave a Reply