അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്ര നിർമ്മാണ ഭൂമിയിലും 77- മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. എ എൻ ഐ ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്‌തു. ദേശഭക്തി തുളുമ്പുന്ന മുദ്രാവാക്യങ്ങൾ കൊണ്ട് രാം ലല്ല പരിസരം മുഖരിതമായി.
നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്ര സമുച്ചയത്തിൽ ത്രിവർണ പതാക ഉയർത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും തൊഴിലാളികളും എഞ്ചിനീയർമാരും സ്വാതന്ത്ര്യദിനം ഗംഭീരമാക്കി.
ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ സന്യാസിമാരും പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ തീർത്ഥാടന കേന്ദ്രമാക്കി അയോദ്ധ്യയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഭക്തർക്ക് ക്ഷേത്ര ദർശനം എത്രയും വേഗം സാധ്യമാകും വിധത്തിലാണ് നിർമ്മാണ ജോലികൾ നടക്കുന്നത്.
2020 ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ഈ വർഷം ഡിസംബറിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ജനുവരിയിൽ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.