വിവാഹേതര ബന്ധം ഉണ്ടെന്ന് വെറുതേ ആരോപിക്കുന്നത് പങ്കാളിയോട് കാണിക്കുന്ന ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി. ഇത് പങ്കാളിയോടുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ മാനസിക പീഡനത്തിന്റെ പേരിൽ ഭർത്താവിന് കുടുംബ കോടതി വിവാഹമോചനം അനുവദിച്ച കേസിലെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭാര്യയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ കാണിച്ച ക്രൂരത ചൂണ്ടിക്കാട്ടിയാണ്, 2019 ജനുവരി 28-ന് കുടുംബകോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചത്.
പങ്കാളിക്ക് സഹവാസം (cohabitation) നിഷേധിക്കുന്നതും കടുത്ത ക്രൂരതയാണെന്ന് ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഭർത്താവിനെ അറിയിക്കാതെ, ചിലപ്പോൾ 15 ദിവസം മുതൽ 30 ദിവസം വരെ ഭാര്യ വീട്ടിൽ നിന്നും മാറിനിൽക്കാറുണ്ടായിരുന്നു എന്നും കോടതി കണ്ടെത്തി. “ഹർജിക്കാരി ഇടയ്ക്കിടെ വീടു വിട്ടുവിട്ടുപോകുന്നത് ഈ പ്രശ്നം കൂടുതൽ സങ്കീർണമാക്കി. ഇത് പതിവായി സംഭവിക്കുമ്പോൾ മറ്റേ വ്യക്തിയുടെ മാനസിക സമാധാനം കൂടി ഇല്ലാതാക്കും”, ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.