കണ്ണൂർ: മാരക മയക്കുമരുന്നുമായി കണ്ണൂരിൽ നിന്നും യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ്‌ചെയ്തു. ബത്തേരി പടിച്ചിറയിലെ ഷിന്റോ ഷിബു (22), തൃശ്ശൂർ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയാ റാണി (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 23.779 ഗ്രാം മെത്താംഫിറ്റമിനും 64 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.
കണ്ണൂർ തെക്കി ബസാറിനടത്ത് മെട്ടമ്മലിൽവച്ചാണ് എക്സൈസ് സംഘം ഇവരെ പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇറുവരും ഒന്നിച്ച് ഉഡുപ്പിയിലാണ് താമസം. ഇരുവരും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ലഹരിമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് എക്സൈസ് അറിയിച്ചു. ചെറുകിട വിൽപ്പനക്കാർക്ക് ആവശ്യാനുസരണം ബെംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.