തമിഴ്‌നാട്ടിൽ കലൈഞ്ജറില്ലാതെ അഞ്ച് ആണ്ടുകൾ പിന്നിടുന്നു. എന്നാൽ ഇപ്പോഴും ഓരോ ദിവസവും ചർച്ചയാകുന്നത് കരുണാനിധിയെന്ന പേരും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും തന്നെയാണ്. 94 ആം വയസിൽ, 2018 ആഗസ്റ്റ് ഏഴിനാണ് ഏറെ നാൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ കരുണാനിധി വിടവാങ്ങിയത്. തന്റെ എഴുത്തിനെ തന്റെ രാഷ്ട്രീയമാക്കി മാറ്റിയ കരുണാനിധിയ്ക്കായി ചെന്നൈ മറീനാ ബീച്ചിൽ തൂലികാ സ്മാരകം ഒരുക്കുന്നുണ്ട്.
ഡിഎംകെ വേദികളിൽ, സർക്കാറിന്റെ വികസന പദ്ധതികളിൽ അങ്ങനെ എല്ലായിടത്തും ഇപ്പോഴും മുഴങ്ങി കേൾക്കുന്ന പേരാണ് കലൈഞ്ജർ കരുണാനിധി. ഡിഎംകെ സർക്കാറിന്റെ ദ്രവീഡിയൻ മാതൃകാ ഭരണം തന്നെ കരുണാനിധിയുടെ ചോരയിലും വിയർപ്പിലും കെട്ടിപ്പടുത്ത ആശയമാണ്. അടിച്ചമർത്തലുകൾക്കെതിരെ ഒരു ജനതയെ തന്റെ എഴുത്തുകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പോരാളികളാക്കി മാറ്റിയ വ്യക്തിത്വം.