മുൻ കാമുകിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങി അവരുമായി സെക്സിനു നിർബന്ധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. നൃത്താധ്യാപകനായ ഇയാൾക്കൊപ്പം 23കാരിയെ ബലാത്സംഗം ചെയ്ത രണ്ട് സുഹൃത്തുക്കളെയും പൊലീസ് പിടികൂടി.
ബെംഗളൂരുവിലാണ് സംഭവം. രണ്ട് വർഷം മുൻപാണ് നൃത്താധ്യാപകനായ ആൻഡി ജോർജ് സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാവുകയും ഈ സൗഹൃദം വളർന്ന് പ്രണയമാവുകയും ചെയ്തു. ഈ സമയത്ത് ഇവർ ഒരുമിച്ച് യാത്ര ചെയ്യുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ തൻ്റെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.
ഏറെ വൈകാതെ യുവതി പ്രണയത്തിൽ നിന്ന് പിന്മാറി. ആൻഡി ജോർജിൻ്റെ ദുഷ്പ്രവണതകൾ മനസിലക്കിയതോടെയാണ് യുവതി പിന്മാറിയത്. എന്നാൽ, സ്വകാര്യ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ആൻഡി ജോർജ് നിരവധി തവണ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. ഇതിനിടെ ആൻഡി ജോർജ് തൻ്റെ സ്വകാര്യ ദൃശ്യങ്ങൾ അയാളുടെ സുഹൃത്തുക്കളുമായി പങ്കുവച്ചു. അവരിൽ നിന്ന് 5000 രൂപ വീതം വാങ്ങി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഈ ദൃശ്യങ്ങളും ആൻഡി ജോർജ് വിഡിയോയിൽ പകർത്തി. ഇവരുമായുള്ള ബന്ധവും യുവതി അവസാനിപ്പിച്ചതോടെ ആൻഡി ജോർജ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതിലൂടെ യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതേ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയിൽ ആൻഡി ജോർജിനൊപ്പം അയാളുടെ സുഹൃത്തുക്കളായ സന്തോഷ്, ശശികുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പെൻ ഡ്രൈവ്, ലാപ്പ് ടോപ്പ് എന്നിവകളും പിടിച്ചെടുത്തു.