ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം മരുന്ന് കുറിപ്പടികളിൽ ജനറിക് മരുന്നുകള്‍ നിർദേശിക്കണമെന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) പുതിയ തീരുമാനത്തിനെതിരെ ഡോക്ടർമാർ രംഗത്ത്. തുടർച്ചയായി ബ്രാൻഡഡ് മരുന്നുകൾ നിർദേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ലൈസന്‍സ് താത്ക്കാലികമായി റദ്ദ് ചെയ്യുമെന്നും എന്‍എംസി നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രാന്‍ഡിന് പകരം മരുന്നുകളുടെ ജനറിക് പേരുകൾ ഉപയോഗിക്കണം എന്നാണ് എന്‍എംസി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന്, ‘ക്രോസിന്‍’എന്ന ബ്രാന്‍ഡിന് പകരം ജനറിക് പേരായ ‘പാരസെറ്റാമോള്‍’ എന്നെഴുതണം. ഈ സാഹചര്യത്തിൽ, ഏത് ബ്രാന്‍ഡ് രോഗിക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഫാര്‍മസിസ്റ്റ് ആകും. അതുകൊണ്ടു തന്നെ എൻഎംസിയുടെ പുതിയ നിര്‍ദേശം ചികിത്സാരംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന്, പാരസെറ്റമോള്‍ തന്നെ, പത്തില്‍ അധികം ടോപ് സെല്ലിങ്ങ് ബ്രാന്‍ഡുകളിലും നൂറുകണക്കിന് ജനറിക് ബ്രാന്‍ഡുകളിലും ലഭ്യമാണ്. പുതിയ നിയമപ്രകാരം, ഡോക്ടര്‍ നല്‍കുന്ന ജനറിക് മരുന്നുകളുടെ കുറിപ്പടിയുമായി രോഗി ഫാര്‍മസിയില്‍ എത്തുമ്പോള്‍ ഫാര്‍മസിസ്റ്റായിരിക്കും ഏത് ബ്രാന്‍ഡിലുള്ള മരുന്ന് നല്‍കണമെന്ന് തീരുമാനിക്കുക.