തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തി മര്‍ദിച്ചു കൊന്നു. വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം ചിരട്ടമണക്കാട് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൻ ശ്രീജിത്ത് എന്ന അപ്പു (25) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി പത്തരയോടെ ഊരുപ്പൊയ്ക ആനൂപ്പാറയ്ക്കടുത്താണ് സംഭവം. ശ്രീജിത്തിനെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് മർദിച്ചു കൊലപ്പെടുത്തിയത്.
ഊരുപ്പൊയ്ക സ്വദേശിയും ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിനീതിന്റെ (കുര്യൻ) നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജിത്തിന്‍റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട പണടമിപാടുകളിലെ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. അടുത്തിടെ തിരുവനന്തപുരത്ത് കല്യാണ വീട്ടിൽ അതിക്രമിച്ചു കയറി നാടൻ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് വിനീത്. കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്തു. വിനീതും കൂട്ടാളികളും കടന്നുകളഞ്ഞെന്നാണ് വിവരം.