ഗുജറാത്തിലെ 1200-ഓളം പേരെ കബളിപ്പിച്ച് ചൈനീസ് പൗരൻ 1400 കോടി രൂപ തട്ടിയ സംഭവത്തിൽ കേന്ദ്രസർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ്. ഇന്ത്യക്കാരെ കൊള്ളയടിച്ച് രാജ്യം വിടുന്ന ചൈനീസ് തട്ടിപ്പുകാർക്കുനേരെയല്ല, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്ന് പാർട്ടിവക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഫുട്‌ബോൾ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച് ഗുജറാത്തിൽനിന്ന് ഒമ്പതുദിവസംകൊണ്ട് 1400 കോടി രൂപ തട്ടിച്ച് വൂ ഉയാൻബെ എന്ന ചൈനക്കാരൻ രാജ്യംവിട്ടെന്നാണ് തെളിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ ഇത് തടയാനായില്ല. ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസ് ‘ഡാനി ഡേറ്റ ആപ്പ്’ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുമൂലം ആപ്പ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നതിനുമുമ്പ് സാധാരണക്കാർ ചതിക്കപ്പെട്ടതായി ഖേര പറഞ്ഞു.