പതിനഞ്ചുകാരിക്ക് കള്ളു നൽകിയ സംഭവം; ഷാപ്പിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എക്‌സൈസ് കമ്മീഷണർ

0


തൃശൂർ: ഷാപ്പിലെത്തിയ പതിനഞ്ചുകാരിക്ക് കള്ളു നൽകിയ സംഭവത്തിൽ എക്‌സൈസ് കമ്മിഷണർ ഷാപ്പിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത വ്യക്തിക്കു മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ആൺസുഹൃത്തിനൊപ്പമെത്തിയാണ് പതിനഞ്ചുകാരി ഷാപ്പിൽ കയറി കള്ളുകുടിച്ചത്.

ഈ മാസം 2ന് തമ്പാൻകടവു കള്ളുഷാപ്പിലായിരുന്നു സംഭവം. സംഭവത്തിൽ ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആൺസുഹൃത്തിനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുൻപാണു പുറത്തിറങ്ങിയത്. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകൾക്കു നോട്ടിസും നൽകി.

ആൺസുഹൃത്തുമൊത്ത് വൈകുന്നേരം ബീച്ച് കാണാനെത്തിയപ്പോഴാണ് ഇരുവരും കള്ളുഷാപ്പിൽ കയറി മദ്യപിച്ചത്. നന്തിക്കര സ്വദേശികളാണ് പതിനഞ്ചുകാരിയും ആൺസുഹൃത്തും. ലഹരിയിൽ സ്‌നേഹതീരം ബീച്ചിൽ കറങ്ങിനടക്കുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തി വിവരം തിരക്കി. ചോദ്യം ചെയ്യലിൽ പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായി.

ഇതോടെ 3ന് ആൺസുഹൃത്തിനെയും ഷാപ്പ് മാനേജരെയും ചോദ്യംചെയ്യലിനായി വിളിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. എഫ്‌ഐആറിന്റെ പകർപ്പുസഹിതം പൊലീസ് എക്‌സൈസിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സ്വമേധയാ കേസെടുത്തു.

Leave a Reply