ഒഡീഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

0

ഒഡീഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ കോറമാണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു മറിഞ്ഞ അപകടത്തിലാണ് അറസ്റ്റ്. ബാലാസോര്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അരുണ്‍ കുമാര്‍ മഹാതോ, സോഹോ സീനിയര്‍ സെക്ഷന്‍ ഓഫിസര്‍ മുഹമ്മദ് ആമിര്‍ ഖാന്‍, സ്റ്റേഷനിലെ ടെക്‌നീഷ്യന്‍ പപ്പു എന്നീ ഉദ്യേഗാസ്ഥരാണ് അറസ്റ്റിലായത്. ഐപിസി 304, 201 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

സ്റ്റേഷനിലെ സിഗ്‌നല്‍ തകരാറാണ് അപകടത്തിനു കാരണമെന്ന് മുഖ്യ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജൂണ്‍ രണ്ടിനാണ് ഹൗറയില്‍ നിന്നു ചെന്നൈയിലേക്കു പോയിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു മറിഞ്ഞത്. ഇതിന്റെ കോച്ചുകള്‍ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസിലും ഇടിച്ച് അതിന്റെ കോച്ചുകളും പാളം തെറ്റുകയായിരുന്നു.

മെയിന്‍ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ലൂപ് ലൈനിലേക്കു തെറ്റിക്കയറി നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ചു മറിഞ്ഞത് സ്റ്റേഷനിലെ വടക്കു ഭാഗത്തുള്ള സിഗ്‌നലിലും അടുത്തുള്ള ലെവല്‍ ക്രോസിങ് 94ലും നടന്ന അറ്റകുറ്റപ്പണി ശരിയായ രീതിയില്‍ ചെയ്യാഞ്ഞതിനാലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന് ഉത്തരവാദികളായത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു

Leave a Reply