തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇന്ന് സർവീസിൽനിന്നു വിരമിക്കും. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രൗണ്ടില്‍ കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
1987 ബാച്ച് ഐപിഎസ് ഓഫിസറാണ്. ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. . കേരള കേഡറില്‍ എഎസ്പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കല്‍ സര്‍വ്വീസസ് എന്നിവിടങ്ങളില്‍ ഡിഐജി ആയി ജോലി നോക്കി.
മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടറായും കെഎസ്ആർടിസി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും ഫയർഫോഴ്സ് മേധാവിയായും പ്രവർത്തിച്ചു. പരേതയായ അനിതയാണ് ഭാര്യ. മക്കൾ: മേഘ, കാവ്യ.