സഹോദരനുമായി കളിച്ചു കൊണ്ടിരിക്കവെ വീട്ടിൽ നിന്നിറങ്ങിയ നാലു വയസ്സുകാരൻ വഴിയറിയാതെ കറങ്ങി നടന്നത് ഒന്നര കിലോമീറ്ററിലേറെ ദൂരം. വീട്ടിലേക്ക് തിരിച്ചെത്താൻ വഴിയറിയാതെ റോഡിലൂടെ സഞ്ചരിച്ച കുട്ടിയെ പൊലീസ് എത്തി മാതാപിതാക്കളെ ഏൽപ്പച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ഇടവഴിയിലാണ് കുട്ടി കറങ്ങി നടന്നത്.
ദിക്കറിയാതെ ഒറ്റയ്ക്കു നടക്കുകയായിരുന്ന കുട്ടിയെ ബൈക്ക് യാത്രികനാണ് കാണുന്നത്. ഇയാൾ കുട്ടിയോട് സംസാരിച്ച ശേഷം സമീപത്തെ കടയിൽ എത്തിച്ചു. വീട് എവിടെ എന്ന് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഇംഗ്ലിഷ് മാത്രം വശമുള്ള കുട്ടിക്ക് എവിടെയാണ് വീടെന്നു വ്യക്തമാക്കാനായില്ല. വീടിനെക്കുറിച്ചു ചോദിക്കുമ്പോൾ ‘കോലഞ്ചേരി’ എന്നു മാത്രമാണ് കുട്ടി പറഞ്ഞത്.
തുടർന്ന് കടക്കാർ പാലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്നു സ്‌പൈഡർ പൊലീസ് (സഹായത്തിനായി റോഡിലുണ്ടാകുന്ന പൊലീസ് സംഘം) ഉടൻ സ്ഥലത്തെത്തി. അപ്പോഴേക്കും മാതാപിതാക്കൾ കുട്ടിയെ തേടി ഇറങ്ങിയിരുന്നു. ഇവർ ഏറെ നാൾ വിദേശത്തായിരുന്നു. സഹോദരൻ സൈക്കിൾ ചവിട്ടി നടന്നപ്പോൾ പിന്നാലെ ഓടിയ കുട്ടിക്ക് വഴിതെറ്റുകയായിരുന്നു.