80കാരന്റെ എടിഎം കാർഡ് മോഷ്ടിച്ചു; 10 ലക്ഷം രൂപ കൈക്കലാക്കിയ യുവതി പിടിയില്‍

0
രമ്യ

ചാരുംമൂട് ∙ താമരക്കുളം ചാരുംമൂട്ടിൽ അബ്ദുൽ റഹ്മാന്റെ (80) എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത് ഇങ്ങനെ:അബ്ദുൽ റഹ്മാൻ ഇപ്പോൾ താമസിച്ചു വരുന്ന വീടിന്റെ കോമ്പൗണ്ടിലുള്ള കുടുംബവീട്ടിൽ വാടകക്ക് താമസിച്ചു വരികയാണ് രമ്യയും ഭർത്താവ് തോമസും. കെഎസ്ഇബിയിൽ നിന്ന് ഓവർസിയറായി വിരമിച്ച
അബ്ദുൽ റഹ്മാൻ ഇളയ മകൾക്കും മരുമകനും ഒപ്പമാണ് താമസിക്കുന്നത്. മകളുടെയും മരുമകനെയും സംരക്ഷണത്തിൽ കഴിയുന്നതിനാൽ ഇദ്ദേഹത്തിന് ബാങ്കിൽ വന്നു കൊണ്ടിരിക്കുന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു. അതിനാൽ
വലിയൊരു തുക ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നു.

‌വണ്ടാനം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അയൽവാസികളോടും വണ്ടാനം മെഡിക്കൽ കോളജിൽ ജോലി എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്. വാടക വീട്ടിൽ താമസമായതോടെ അബ്ദുൽ റഹ്മാന്റെ വീട്ടുകാരോട് രമ്യ കൂടുതൽ അടുപ്പം പുലർത്തുകയും വിശ്വാസം നേടുകയും ചെയ്തു.

സർക്കാർ അധ്യാപകരായ അബ്ദൂൽ റഹ്മാന്റെ മരുമകനും മകളും രാവിലെ എട്ടുമണിക്കു ജോലിക്കു പോയാൽ വൈകിട്ട് 6 മണിയോടുകൂടിയാണ് മടങ്ങിയെത്തുക. ഈ സമയം അബ്ദുൽറഹ്മാൻ മാത്രമാണ് വീട്ടിൽ ഉണ്ടാവുക.
ഉച്ചഭക്ഷണം കഴിഞ്ഞ് അദ്ദേഹം കിടന്നുറങ്ങുക പതിവായിരുന്നു.വാതിലുകൾ തുറന്നിട്ടിരിക്കും. ഈ സമയത്താണ് രമ്യ വീടിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ ഉണ്ടായിരുന്ന എടിഎം കാർഡ് കൈക്കലാക്കിയത്. അബ്ദുറഹ്മാൻ പാസ്‌വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറിൽ കുറിച്ച് എടിഎം കാർഡിനൊപ്പം വെച്ചിരുന്നു. കാർഡ് മോഷണം പോയ വിവരം അബ്ദുറഹ്മാൻ അറിഞ്ഞിരുന്നില്ല. 2023 ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച് ദിവസേന പണം പിൻവലിച്ചു കൊണ്ടിരുന്നു. ചാരുംമൂട് എസ്.ബി.ഐ യുടെ എ.ടി.എം, ചാരുംമൂട് ഫെഡറൽ ബാങ്ക് എ.ടി.എം എന്നിവിടങ്ങളിൽ നിന്നാണ് രമ്യ കൂടുതൽ പണം പിൻവലിച്ചിട്ടുള്ളത്.

10000 രൂപ ഒറ്റ സമയം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് ഒറ്റിപി വരുമെന്നറിയാവുന്ന രമ്യ ഓരോ ദിവസവും എടിഎം കൗണ്ടറിലെത്തി 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എടുത്ത് ഒരു ദിവസം ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്.അബ്ദുൽ റഹ്മാന്റെ മൊബൈൽ നമ്പർ ബാങ്കിൽ പോയി അപ്ഡേറ്റ് ചെയ്യാത്തതിനാൽ പണം പിൻവലിക്കുമ്പോൾ മെസ്സേജ് വന്നിരുന്നില്ല. നാലു മാസത്തിനുള്ളിൽ രമ്യ ഇത്തരത്തിൽ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്.

മകൾക്ക് ഒരു സ്കൂട്ടർ വാങ്ങുവാനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുൽ റഹ്മാൻ പണം പിൻവലിക്കാനായി എടിഎം കാർഡ് തിരക്കിയത്. അപ്പോഴാണ് കാർഡ് കാണുന്നില്ല എന്ന് മനസ്സിലായത്. കാർഡിനായുള്ള തിരച്ചിലിൽ രമ്യ ഉൾപ്പെടെ പങ്കെടുക്കുകയും ചെയ്തു. പക്ഷേ എടിഎം കാർഡ് കണ്ടെടുക്കാൻ സാധിച്ചില്ല.നഷ്ടപ്പെട്ടു പോയതായിരിക്കാം എന്ന് കരുതി അബ്ദുൽ റഹ്മാൻ മകളെയും കൂട്ടി എസ്ബിഐ ചാരുംമൂട് ശാഖയിലെത്തി പണം പിൻവലിക്കാൻ നോക്കുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. തുടർന്ന് ബാങ്കിൽ നിന്ന് പണമിടപാട് വിവരമെടുത്ത് പരിശോധിച്ചപ്പോൾ ഒരു ദിവസം 20000 രൂപ ക്രമത്തിൽ പലപ്പോഴായി പത്തുലക്ഷം രൂപ പിൻവലിച്ചതായി അറിയാൻ കഴിഞ്ഞത്.

നൂറനാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചിരിക്കുന്ന സമയങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ രമ്യ എന്ന സ്ത്രീയാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.പിൻവലിച്ച തുകയിൽ നിന്നും 10000 രൂപയും എ.റ്റി.എം കാർഡും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. രമ്യ മുൻപും ഇതുപോലുള്ള തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here