താനൂർ ദുരന്തത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

0

താനൂർ ദുരന്തത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കേരളത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ 22 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും ഉൾപ്പെടും. അനുവദനീയമായതിലും കൂടുതൽ പേരെ കയറ്റിയാണ് അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ട് സർവീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്ന എൻഡിആർഎഫ് സംഘവും ഫയർഫോഴ്സും.

തൂവൽതീരത്ത് ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബോട്ട് സർവീസാണ് നാടിന്റെ കണ്ണീരായി മാറിയത്. വൈകീട്ട് 7.30-നാണ് നാല്പതോളം വിനോദസഞ്ചാരികളുമായി ബോട്ട് മറിഞ്ഞത്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടംനടന്നത്. കെ.ടി.ഡി.സി.യുടെ അനുമതിയോടെയാണ് രണ്ടുതട്ടുള്ള സ്വകാര്യബോട്ട് സർവീസ് നടത്തുന്നത്. പുഴയും കടലും ചേരുന്ന മുനമ്പിലാണ് ബോട്ടിനു സർവീസ് നടത്താൻ അനുമതി. രാത്രി ഏഴുമണിക്കാണ് അപകടമുണ്ടായത് എന്നാണ് എഫ് ഐ ആർ.

അനുവദനീയമായതിലും കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകടമുണ്ടാകാൻ കാരണമായതെന്ന് റിപ്പോർട്ട്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ യാതൊരുവിധ സുരക്ഷാഉപകരണങ്ങളും ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ കൂടുതലും. അപകടസ്ഥലത്ത് തിരച്ചിൽ നടത്താൻ എൻഡിആർഎഫ് സംഘവുമെത്തിയിട്ടുണ്ട്. മുങ്ങൽ വിദഗ്ധരും സംഘത്തിലുണ്ട്

ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. 21 അംഗ എൻഡിആർഎഫ് സംഘമാണ് തൃശൂർ ബേസ് ക്യമ്പിൽ നിന്നും ഇവിടെ എത്തിയിരിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിു. തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിൽ വച്ചാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. മഞ്ചേരി മെഡിക്കൽ കോളജിലും പോസ്റ്റുമോർട്ടം ക്രമീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here