പുടവ നൽകി വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച ശേഷം 16 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 48കാരനെതിരെ പൊലീസ് കേസെടുത്തു. അതേസമയം ഇടമലക്കുടിയിൽ ശൈശവവിവാഹം നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ഇടമലക്കുടിയിലാണ് പ്രായയപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, പുടവ നൽകി വിവാഹം ചെയ്തുവെന്ന് വിശ്വസിപ്പിച്ച് 48 വയസ്സുകാരൻ ബലാത്സംഗത്തിന് ഇരയാക്കുക ആയിരുന്നു. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.
16 വയസ്സുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. ഈ കേസിൽ പ്രതിയായ രാമൻ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ, മനുഷ്യാവകാശപ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിർദേശാനുസരണമാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തിയത്. മൂന്നാർ ഡിവൈ.എസ്‌പി.യുടെ അന്വേഷണ റിപ്പോർട്ടും ജില്ലാ പൊലീസ് മേധാവി സമർപ്പിച്ചിട്ടുണ്ട്.