വീടിനുസമീപം കാട്ടാനക്കൂട്ടം എത്തിയപ്പോഴുണ്ടായ മാനസിക ആഘാതത്തിൽ വീട്ടമ്മ മരിച്ചതായി ബന്ധുക്കൾ

0

വീടിനുസമീപം കാട്ടാനക്കൂട്ടം എത്തിയപ്പോഴുണ്ടായ മാനസിക ആഘാതത്തിൽ വീട്ടമ്മ മരിച്ചതായി ബന്ധുക്കൾ. എരുമേലി പഞ്ചായത്തിൽ എരുത്വാപ്പുഴ കീരിത്തോട് മൈലാട്ടൂർ വീട്ടിൽ വർക്കിതോമസിന്റെ ഭാര്യ എൽസിക്കുട്ടി(65)ആണ് ഹൃദയാഘാതംമൂലം മരിച്ചത്. 23-ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.

22-ന് അർധരാത്രിയിൽ ഇവരുടെ വീടിനുസമീപം ആനക്കൂട്ടം എത്തിയിരുന്നു. ഇതറിഞ്ഞ എൽസി അസ്വസ്ഥതപ്പെട്ടുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഭയംകാരണം സംസാരിക്കാൻ കഴിഞ്ഞില്ല. വീട്ടുകാരെ വിളിച്ചുണർത്തി ആംഗ്യഭാഷയിൽ അവർ ഇത് അറിയിച്ചുവെന്ന് ഭർത്താവ് വർക്കിതോമസും മകൻ സജിയും പറയുന്നു. എന്നാൽ ആനക്കൂട്ടത്തെ കണ്ടതിന്റെ മാനസികാഘാതം താങ്ങാൻ എൽസിക്ക് കഴിഞ്ഞില്ല. അധിക സമയം കഴിയും മുൻപ് എൽസി മരിച്ചു.

ബുധനാഴ്ച സ്ഥലം സന്ദർശിക്കാൻ പ്‌ളാച്ചേരി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സുധീഷ് കുമാറും സംഘവും എത്തി. പരിശോധനയിൽ എൽസിക്കുട്ടിയുടെ അയൽവാസി കൂട്ടിയാനിയിൽ ജെയിംസ് മാത്യുവിന്റെ വീടിന് മുകളിലെ പറന്പിൽ ആനക്കൂട്ടം എത്തിയതായി സ്ഥിരീകരിച്ചു. അയൽവാസിയുടെ വീടിന് മുകളിലെ ഒരേക്കർ പറന്പിലെ 200 റബ്ബർ തൈകൾ, തീറ്റപ്പുൽക്കൃഷിയിടം, വാഴത്തൈകൾ എന്നിവ ആനക്കൂട്ടം നശിപ്പിച്ചിരുന്നു.

23-ന് ജെയിംസ് മാത്യു തങ്ങളുടെ ഒരേക്കർ കൃഷിയിടം ആനക്കൂട്ടം നശിപ്പിച്ചതായി വനം വകുപ്പിന് പരാതി നൽകി. ഇരുന്പൂന്നിക്കര വഴി കീരിത്തോട് വനാതിർത്തി വരെ കാൽനടയായി വന്ന് ഉദ്യോഗസ്ഥർ ആനക്കൂട്ടം വന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് ബുധനാഴ്ച ജീപ്പിലെത്തി കൃഷിനശിച്ച വീട്ടുകാരേയും എൽസിക്കുട്ടിയുടെ വീട്ടുകാരേയും കണ്ടത്.

ആ ഭാഗത്ത് 2017-ൽ ഇട്ടിരുന്ന സോളാർ ഫെൻസിങ് താമസിയാതെ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പുനൽകി. കീരിത്തോടിന് സമീപമുള്ള കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചശേഷം നാട്ടുകാർ കൂടുതൽ ആശങ്കയിലാണെന്ന് വാർഡ് അംഗം മറിയാമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here