അടുക്കള വാതിൽ തകർത്ത് രാത്രി കിടപ്പുമുറിയിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിട്ട് കൈകടിച്ചുമുറിച്ച് തുരത്തി അമ്മയും മകളും

0

അടുക്കള വാതിൽ തകർത്ത് രാത്രി കിടപ്പുമുറിയിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിട്ട് കൈകടിച്ചുമുറിച്ച് തുരത്തി അമ്മയും മകളും. മുക്കൂട്ടുതറ പലകക്കാവിൽ ശാന്തിനഗർ പുത്തൻപുരയ്ക്കൽ സജിയുടെ വീട്ടിലാണു സംഭവം. സജിയുടെ ഭാര്യ മേഴ്സിയും മകൾ മെൽബിനും ചേർന്നാണു മോഷ്ടാക്കളെ നേരിട്ടത്. മേഴ്സിയും ഗർഭിണിയായ മകൾ മെൽബിനും ഒരു മുറിയിലും സജിയും മകനും മറ്റൊരു മുറിയിലുമാണു കിടന്നത്.

രാത്രി ഒന്നിനു വീടിന്റെ പിൻഭാഗത്ത് ആരോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ശബ്ദം മേഴ്സിയും മെൽബിനും കേട്ടു. തോന്നലാണെന്നു കരുതി ഇവർ എഴുന്നേറ്റില്ല. വീടിന്റെ പിൻവാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കളിൽ ഒരാൾ മേഴ്സിയുടെ കിടപ്പു മുറിയുടെ വാതിൽ തള്ളിത്തുറന്ന് കയറി കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മുറിയിൽ ചെറിയ പ്രകാശം ഉണ്ടായിരുന്നതിനാൽ മോഷ്ടാവിനെ കണ്ട് മേഴ്സി ബഹളം വച്ചു.

ഇതോടെ മോഷ്ടാവ് മേഴ്സിയുടെ വായ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു. ഈ സമയം മേഴ്സി മോഷ്ടാവിന്റെ കയ്യിൽ ശക്തിയായി കടിച്ചു. മെൽബിൻ പെട്ടെന്ന് മേഴ്സിയുടെ സഹായത്തിനെത്തി മോഷ്ടാവിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു, ഇയാളുടെ കയ്യിൽ കടിച്ചു. ഈ സമയം മറ്റൊരു മോഷ്ടാവു കൂടി മുറിയിൽ കടന്ന് മെൽബിന്റെ കഴുത്തിൽ പിടിക്കാൻ ശ്രമിച്ചു.

ഇരുവരും ഉച്ചത്തിൽ അലറി വിളിച്ചതോടെ സജി ഉണർന്നു. സജി ആദ്യം കരുതിയത് ഭാര്യയ്ക്കോ മകൾക്കോ ഷോക്കേറ്റതായാണ്. സജി മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം ലൈറ്റുമായിട്ടാണ് ഭാര്യയും മകളും കിടന്ന മുറിയിലേക്ക് ഓടിയെത്തിയത്. ഈ സമയം മോഷ്ടാക്കൾ മുറ്റത്തേക്ക് ഓടി രക്ഷപ്പെട്ടു.

സജിയുടെ വീടിന്റെ മുറ്റത്തുനിന്നു കൈലിയും തോർത്തും മോഷ്ടിച്ച് സമീപത്തെ റോഡിൽ കൊണ്ടിട്ടിട്ടുണ്ട്. സമീപത്തെ 3 വീടുകളിലും മോഷണ ശ്രമമുണ്ടായി. മോഷ്ടാക്കളെന്നു കരുതുന്നവരുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. തമിഴിലാണ് ഇവർ സംസാരിച്ചത്. ഇതര സംസ്ഥാന കവർച്ചാ സംഘമെന്നാണ് പൊലീസ് നിഗമനം.

Leave a Reply