കണമല: തലനാരിഴയില്‍ ജീവന്‍ തിരികെ പിടിച്ചതിന്റെ ആശ്വാസത്തില്‍ നീതു. കൂവപ്പള്ളി അമല്‍ജ്യോതി കോളജിലെ എം.സി.എ. വിദ്യാര്‍ഥിയും പ്ലാവനാക്കുഴിയില്‍ ജോര്‍ജിന്റെ മകളുമായ നീതു മരിയ കോളജിലേക്കു പോകാന്‍ ഓടിയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നു, പക്ഷേ നീതു ഇക്കാര്യം അറിഞ്ഞതു മണിക്കൂറുകള്‍ കഴിഞ്ഞ്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയില്‍ തോമാച്ചന്റെ സഹോദരന്റെ മകളാണ് മരിയ.
അല്‍പ്പം െവെകിയാല്‍ സ്ഥിരം ബസ് പോകുമെന്നതിനാല്‍ ഓടിയാണ് നീതു വീട്ടില്‍ നിന്നു ബസ് സ്‌റ്റോപ്പിലേക്ക് പോയത്. നീതു ഓടിപ്പോയി നിമിഷങ്ങള്‍ക്കകം കാട്ടുപോത്തും ഇതേ വഴിയിലൂടെ ഓടിപ്പോകുന്നതു സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നീതു സ്‌റ്റോപ്പിലെത്തി ബസില്‍ കയറി പോയെങ്കിലും കാട്ടുപോത്ത് നാട്ടിലിറങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. കോളജില്‍ എത്തിയ ശേഷമാണ് പിതൃസഹോദരന്‍ കൊല്ലപ്പെട്ട വിവരം അറിയുന്നതും വീട്ടിലേക്കു മടങ്ങുന്നതും.
ഇതിനു ശേഷമാണ് താന്‍ പോയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നെന്ന കാര്യവും നീതു അറിഞ്ഞത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സ് ഈ റോഡില്‍ കൂടി വന്നതും ഈ സമയത്തായിരുന്നു. ഇവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
റബര്‍ വെട്ടുന്നതിനിടെ, കാടും പടലും ഞെരിയുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ പതിപ്പള്ളി ജോര്‍ജുകുട്ടി കാണുന്നത് ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു കൊമ്പുകള്‍, പൊടുന്നനെ കത്തിയും വലിച്ചെറിഞ്ഞ് ഓടി സമീപത്തെ കൊക്കോയില്‍ കയറിയതിനാല്‍ ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇദ്ദേഹം.
പതിവുപോലെ പുലര്‍ച്ചെ ടാപ്പിങ്ങിനെത്തിയതായിരുന്നു ജോര്‍ജുകുട്ടി. കാട്ടുപന്നിയെ സ്ഥിരമായി കാണാറുണ്ടെങ്കിലും കാട്ടുപോത്തിനെ കൃഷിയിടത്തില്‍ നിന്നു നേരില്‍ കാണുന്നത് ഇതാദ്യമായാണെന്നു ജോര്‍ജുകുട്ടി പറഞ്ഞു. മുമ്പും ഇവിടെ കാട്ടുപോത്ത് എത്തിയിട്ടുണ്ടെങ്കിലും നേരില്‍ കണ്ടിരുന്നില്ലെന്നും ജോര്‍ജുകുട്ടി പറഞ്ഞു.