രണ്ടാം പരീക്ഷണ ഓട്ടത്തില്‍ പുതിയ സമയം കണ്ടെത്തിയതോടെ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ ഓടുന്ന വേഗമേറിയ ട്രെയിന്‍ ആകുമെന്ന് ഉറപ്പായി

0

രണ്ടാം പരീക്ഷണ ഓട്ടത്തില്‍ പുതിയ സമയം കണ്ടെത്തിയതോടെ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ ഓടുന്ന വേഗമേറിയ ട്രെയിന്‍ ആകുമെന്ന് ഉറപ്പായി. ഇന്നലെ ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് എത്തിയത് ഏഴു മണിക്കൂര്‍ 50 മിനിറ്റെന്ന റെക്കോഡ് സമയത്തില്‍. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ച വന്ദേഭാരത് ഉച്ചയ്ക്ക് 1.10 ന് കാസര്‍ഗോഡ് എത്തി.

കണ്ണൂരിലേക്കുള്ള ആദ്യ ട്രയല്‍ റണ്ണില്‍ ഏഴു മണിക്കൂര്‍ 10 മിനിറ്റില്‍ ഓടിയെത്തിയ വന്ദേഭാരത് ഇന്നലെ കൊല്ലം ഒഴികെയുള്ള സ്‌റ്റേഷനുകളില്‍ എത്തിയത് സമയം മെച്ചപ്പെടുത്തിയാണ്. തിരുവനന്തപുരത്ത് നിന്നും 50 മിനിറ്റില്‍ ട്രെയിന്‍ കൊല്ലത്തെത്തി. ആദ്യത്തെ പരീക്ഷണ ഓട്ടത്തിലും ഇതേ സമയമായിരുന്നു. കോട്ടയത്ത് എത്തിയത് 7.34ന്. രണ്ടു മണിക്കൂര്‍ 14 മിനിറ്റ്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് മിനിറ്റ് കുറവ്.

ആറു മണിക്കൂര്‍ 53 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്തി. അഞ്ച് മണിക്കൂര്‍ 56 മിനിറ്റു കൊണ്ടാണ് കോഴിക്കോട്ടെത്തിയത്. ആദ്യ ട്രെയല്‍ റണ്ണിനേക്കാള്‍ 12 മിനിറ്റ് നേരത്തെയാണ് ഇത്. തൃശൂരിലും 10 മിനിറ്റ് നേരത്തെ എത്തി.

മൂന്നു മണിക്കൂര്‍ 12 മിനിറ്റു കൊണ്ടാണ് എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയേക്കാള്‍ ആറു മിനിറ്റ് കുറവ്. കാസര്‍ഗോഡ് വരെ എട്ടര മണിക്കൂറാണു പ്രതീക്ഷിക്കുന്ന യാത്രാസമയം. നിലവില്‍ ഈ റൂട്ടില്‍ വേഗമേറിയ സര്‍വീസായ തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസിന്റെ സമയം എട്ടു മണിക്കൂര്‍ 59 മിനിറ്റാണ്. എന്നാല്‍ ഇത് ആലപ്പുഴ വഴിയായതിനാല്‍ ദൂരം 15 കിലോമീറ്റര്‍ കുറവാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ന് വന്ദേഭാരത് ഔദ്യോഗികമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്ന തിരുവനന്തപുരം- കണ്ണൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് നിരവധിപേരുടെ ആവശ്യത്തെ തുടര്‍ന്നാണു കാസര്‍ഗോഡുവരെ നീട്ടിയത്. ട്രെയിനിന്റെ നിരക്കുകള്‍ െവെകാതെ നിശ്ചയിക്കും.

മൂന്നുഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്ററാക്കും. ഇപ്പോള്‍ 70-80 കിലോമീറ്റര്‍ വേഗമുള്ള ഷൊര്‍ണൂര്‍-കണ്ണൂര്‍ സെക്ഷനിലാകും ആദ്യഘട്ടം. ഒന്നര വര്‍ഷത്തിനകം ഇവിടെ 110 കിലോമീറ്റര്‍ വേഗം െകെവരിക്കാനാകുംവിധം നവീകരിക്കും. ഇതിനു 381 കോടി രൂപ നീക്കിവച്ചു. സ്ഥലം ഏറ്റെടുത്തു വളവുകള്‍ നിവര്‍ത്തുന്ന രണ്ടാം ഘട്ടത്തിനു 3-4 വര്‍ഷമെടുക്കും. ഇതോടെ വേഗം 130 കിലോമീറ്ററാകും. റൂട്ടില്‍ പൂര്‍ണമായി 160 കിലോമീറ്റര്‍ വേഗം ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായുള്ള സര്‍വേയും ഡി.പി.ആറും ഏഴു മാസത്തിനകം തയാറാകും.

തുടക്കത്തില്‍ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സര്‍വീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങള്‍ക്കകം സര്‍വീസ് ക്രമീകരിക്കുമെന്നു റെയില്‍വേ മന്ത്രി അശ്വിനി െവെഷ്ണവ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ലക്ഷ്യത്തെതന്നെ ഇല്ലാതാക്കുമെന്നതിനാല്‍ കൂടുതല്‍ സ്‌റ്റോപ് അനുവദിക്കില്ല. പകരം കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും.

Leave a Reply