വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ ബന്ധുവിന്റെ കാൽ തല്ലിയൊടിക്കാൻ ഭർത്താവിന്റെ സുഹൃത്തിന് ക്വട്ടേഷൻ നൽകിയ അമ്മയ്ക്കും മകൾക്കുമായുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ നടക്കാനിറങ്ങിയ നാൽപ്പത്തിനാലുകാരനായ ഓമനക്കുട്ടനെ മുളകുപൊടി വിതറി ക്വട്ടേഷൻ സംഘം ആക്രമിച്ചത്. സംഘത്തിലെ രണ്ടുപേർ പിടിയിലായിരുന്നു.
തൊടുപുഴ ഇഞ്ചിയാനിയിലെ ഓമനക്കുട്ടന്റെ കാല് തല്ലിയൊടിക്കാനാണ് മിൽഖയും മകൾ അനീറ്റയും ക്വട്ടേഷൻ നൽകിയത്. അന്വേഷണം തങ്ങളിലേക്ക് എത്തിയത് അറിഞ്ഞ് ഇരുവരും മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച അമ്മയും മകളും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവർ മുങ്ങി. അടിമാലിയിലെ കടയിൽ സ്വർണം പണയം വെച്ചതായും പൊലീസിന് വ്യക്തമായി.
കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയാണ് ഇരുവരും.തൊടുപുഴയിൽനിന്ന് 60 കിലോ മീറ്റർ അകലെ അടിമാലിയിൽ ഇന്നലെ ഇവരെത്തിയിരുന്നു. ബന്ധുവീടുകളിൽ എത്തിയ കാര്യം തൊടുപുഴ പൊലീസ് അറിഞ്ഞു. അന്വേഷിച്ചെത്തിയെങ്കിലും മിൽഖയും അനീറ്റയും അവിടെനിന്നും മുങ്ങി. എറണാകുളം ജില്ലയിലേക്ക് കടന്നെന്ന സംശയമാണ് ഈ ഘട്ടത്തിൽ പൊലീസിനുള്ളത്.
പണത്തിനായി കൈവശമുണ്ടായിരുന്ന ആഭരണം മിൽഖ കഴിഞ്ഞ ദിവസം പണയം വെച്ചിരുന്നു. അടിമാലിയിലാണ് പണയം വെച്ച് പണം വാങ്ങിയത്. പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുളകുപൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന പൊലീസ് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
അയൽവാസിയും ബന്ധുവുമായ മിൽഖയും മകൾ അനീറ്റയുമാണ് അക്രമണത്തിനു പിന്നിലെന്നു ഓമനക്കുട്ടൻ സംശയമുന്നയിച്ചു. പൊലീസ് അന്വേഷണം ശക്തമായതോടെ ഇരുവരും ഒളിവിൽ പോയി. ഇതറിഞ്ഞ പൊലീസ് ഇവരുടെ ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി.
തുടർന്ന് ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയും എറണാകുളം ചേരാനെല്ലൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 30,000 രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നെന്ന് ഇരുവരും സമ്മതിച്ചു. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മിൽഖയും ഓമനക്കുട്ടനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.