അവിഹിത ബന്ധം തിരിച്ചറിഞ്ഞതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

0

തന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നാവിക സേനയിലെ മുൻ പാചകക്കാരനുമായ ജിതന്ദേർ എന്ന 34 കാരനാണ് കൊലപാതകം നടത്തിയത്. ഈ മാസം 21 ന് മാന്യസർ ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തലയറുത്തു മാറ്റിയ, രണ്ടു കാലുകളും വെട്ടിമാറ്റി പകുതി കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കൃഷിയിടത്തിലെ കെട്ടിടത്തിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ഒരു പോളീത്തീൻ ബാഗാണ് കേസ് തെളിയിക്കുന്നതിൽ നിർണായകമായത്. തന്റെ അവിഹിത ബന്ധം ഭാര്യ തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകി.

തലയില്ലാത്ത ഉടൽ കണ്ടെത്തിയ മുറിയിൽ നടത്തിയ പരിശോധനയിൽ ഒരു പോളീത്തീൻ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാഗ് വിശാഖപട്ടണത്തുള്ള കമ്പനി നിർമ്മിക്കുന്നതാണെന്ന് കണ്ടെത്തി. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം പോളീത്തീൻ ബാഗുകൾ ഇന്ത്യൻ നേവിക്കാണ് നൽകുന്നതെന്ന് മനസിലായത് വഴിതിരിവായെന്ന് ഡിസിപി പ്രതാപ് സിങ് പറഞ്ഞു.

സമീപ ദിവസങ്ങളിൽ കാണാതായവരുടെ വിവരങ്ങൾ തേടിയപ്പോഴാണ് 28 വയസ്സുള്ള സോണിയ ശർമ്മയെ കാണാതായെന്ന് ഭർത്താവ് ജിതേന്ദർ നൽകിയ പരാതിയിൽ പൊലീസിന് സംശയം തോന്നിയത്. ട്രോളി ബാഗും പൊതിഞ്ഞുകെട്ടിയ ബാക്ക്പായ്ക്കുമായി ബൈക്കിൽ പോകുന്ന ജിതേന്ദറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

തിരിച്ചു വരുന്ന വേളയിൽ ബാക്ക്പായ്ക്ക് ശൂന്യമാണെന്ന് പൊലീസ് ദൃശ്യങ്ങളിൽ നിന്നു മനസിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തന്റെ അവിഹിത ബന്ധം ഭാര്യ തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നും ജിതേന്ദർ മൊഴി നൽകി.

കുക്ഡോല ഗ്രാമത്തിൽ ഉമേദ് സിങ് പാട്ടത്തിനെടുത്ത എട്ട് ഏക്കർ വരുന്ന ഫാമിലെ രണ്ടു മുറിയുള്ള കെട്ടിടത്തിനുള്ളിലാണ് സോണിയ ശർമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സ്ഥലത്തുകൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.ആളെ തിരിച്ചറിയുന്നത് തടയാൻ മൃതദേഹം ആ മുറിയിൽ വച്ച് കത്തിക്കാനും പ്രതി ശ്രമിച്ചു.

ഖേർക്കി ദൗലയിൽ നിന്ന് രണ്ടു ദിവസത്തിനകം പൊലീസിന് വെട്ടിമാറ്റി നിലയിൽ രണ്ടു കാലുകൾ കിട്ടി. ഈ കാലുകളുടെ ഡിഎൻഎ പരിശോധനയിലാണ് മരിച്ചത് സോണിയ ശർമ്മയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് പോളീത്തീൻ ബാഗിലാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply