എലത്തൂരിൽ ട്രെയിനിന് പെട്രോൾ ഒഴിച്ചു തീവെക്കാൻ ശ്രമിച്ച കേസ് രാജ്യത്തെ നടക്കുന്ന സംഭവമായി മാറിയത് മൂന്ന് ജീവനുകൾ നഷ്ടമായതോടെ

0

എലത്തൂരിൽ ട്രെയിനിന് പെട്രോൾ ഒഴിച്ചു തീവെക്കാൻ ശ്രമിച്ച കേസ് രാജ്യത്തെ നടക്കുന്ന സംഭവമായി മാറിയത് മൂന്ന് ജീവനുകൾ നഷ്ടമായതോടൊണ്. സമാനായ ആക്രമണം വിരളമാണ് എന്നതും കേസ് രാജ്യത്തിന്റെ ശ്രദ്ധയിൽ എത്താൻ ഇടയാക്കി. ഒടുവിൽ പ്രതിയുടെ സ്‌കെച്ചും തയ്യാറാക്കിയ കേരളാ പൊലീസ് പ്രതിയുടെ പേര് ഷഹറൂഖ് സെയ്ഫി എന്നും വ്യക്തമാക്കി. തുടർന്ന് വിവിധ ഏജൻസികളുടെ സാഹയത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് പ്രതിയെ പിടികൂടാനും ഇടയാക്കിയത്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നുമാണ് സെയ്ഫിയെ പിടികൂടിയത്. എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.

കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പ്രതി അവിടെ നിന്നും അജ്മീറിലേക്ക് പോകാനും പദ്ധതിയിട്ടിരുന്നു. മുംബൈ എടിഎസ് സ്ഥലത്ത് എത്തിയതോടെ പ്രതി രക്ഷപെടുകയായിരുന്നു. പിന്നാലെ നടന്ന തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാൾ മഹാരാഷ്ട്രയിൽ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എൻഎഐയും കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പ്രതിയെ വിമാന മാർഗ്ഗത്തിലോ ട്രെയിൻ മാർഗ്ഗത്തിലോ കേരളത്തിൽ എത്തിച്ചേക്കും. പ്രതിയെ പിടികൂടിയ വിവരം കേന്ദ്ര റെയിൽവേ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രങ്ങൾ സാക്ഷികൾ ആയവരെ അടക്കം പരിശോധിക്കും. ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇനി അറിയേണ്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ആക്രമണം. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ സഹ്റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. സംഭവശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് കിട്ടിയ കുറിപ്പ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവയിൽ നിന്നും ഇയാളെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിച്ചു.

ഞായർ രാത്രി 9.30ന് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് ഏലത്തൂർ സ്റ്റേഷൻ വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് നടുക്കുന്ന സംഭവങ്ങളുണ്ടായത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചിൽ നിന്ന് ഡിവൺ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചിൽ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.

എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോൾ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയർന്നപ്പോൾ നിലവിളിച്ച യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഡിവൺ കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആർക്കും പുറത്തിറങ്ങാൻ സാധിച്ചില്ല. അക്രമി അപ്പോഴേക്കും ഓടി മറഞ്ഞിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഓടി. നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിർത്തിയാണ് പൊള്ളലേറ്റവരെ ആംബുലൻസുകളിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here