മെഡിക്കല്‍ വിദ്യാര്‍ഥിനി ചമഞ്ഞ്‌ വിവാഹത്തട്ടിപ്പ്‌: വീട്ടമ്മയും സുഹൃത്തും റിമാന്‍ഡില്‍

0


മാവേലിക്കര: കാര്‍ഡിയോളജി വിദ്യാര്‍ഥിനിയാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വിവാഹത്തട്ടിപ്പ്‌ നടത്തിയ വീട്ടമ്മയും സുഹൃത്തും റിമാന്‍ഡില്‍. കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു(41), തൃശൂര്‍ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ്‌(35) എന്നിവരെയാണ്‌ കുറത്തികാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ്‌ ചെയ്‌തത്‌. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുന്‍മോഹന്‍ ഒളിവിലാണ്‌. തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്. കരുനാഗപ്പള്ളി സ്വദേശി നല്‍കിയ മറ്റൊരു പരാതിയില്‍ ചോദ്യം ചെയ്യുന്നതിന്‌ കൊല്ലം സൈബര്‍ പോലീസ്‌ ബിന്ദുവിനെ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചിരുന്നു. ഇതനുസരിച്ച്‌ ഇന്നലെ കൊല്ലം സൈബര്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ പ്രതികളെ കുറത്തികാട്‌ എസ്‌.ഐ: ബി.ബൈജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയില്‍ നിന്ന്‌ 10 ലക്ഷം രൂപയും തട്ടിയെടുത്തതായും സൂചനയുണ്ട്‌. സമൂഹമാധ്യമങ്ങളില്‍ വിവാഹ പരസ്യം നല്‍കിയ ശേഷം പരിചയപ്പെടുന്നവരെ കബളിപ്പിച്ച്‌ പണം തട്ടുകയാണ്‌ ഇവരുടെ രീതി. എം.ഡി കാര്‍ഡിയോളജി വിദ്യാര്‍ഥിനിയാണെന്ന്‌ വിശ്വസിപ്പിച്ചാണ്‌ വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്‌. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താമെന്ന്‌ ഉറപ്പ്‌ നല്‍കി. പിന്നാലെ പഠനാവശ്യത്തിന്‌ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടില്‍ ലഭിച്ചതിന്‌ ശേഷം ബിന്ദു ഫോണ്‍ വിളിക്കാതായി. പിന്നീട്‌ ഫോണ്‍ സ്വിച്ച്‌ഡ് ഓഫായതോടെയാണ്‌ വാത്തികുളം സ്വദേശി പരാതി നല്‍കിയത്‌. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന്‌ കുറത്തികാട്‌ പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here