പാക്കിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് അവഗണിച്ച് ജി 20 വർക്കിങ് ഗ്രൂപ്പ് യോഗം ജമ്മു കശ്മീരിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ . ടൂറിസത്തെക്കുറിച്ചുള്ള വർക്കിങ് ഗ്രൂപ്പ് യോഗം മെയ് 22,24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗർ നിശ്ചയിച്ച് പാക്കിസ്ഥാനും ചൈനയ്ക്കും തിരിച്ചടി നൽകിയിരിക്കുകയാണ ഇന്ത്യ.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ പരിപാടിയിലൂടെ സാധിക്കും. 2022 ജൂണിൽ ശ്രീനഗറിൽ വർക്കിങ് ഗ്രൂപ്പ് യോഗം നടക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചപ്പോൾ പാക്കിസ്ഥാൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, തുർക്കി, ചൈന എന്നിവരോട് ശ്രീനഗറിലെ വേദി മാറ്റാൻ പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. മെയ് 22 മുതൽ 24 വരെയാണു ടൂറിസത്തിന്റെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗം ശ്രീനഗറിൽ നിശ്ചയിച്ചിട്ടുള്ളത്.
അരുണാചൽ പ്രദേശിലെ ജി20 വേദികൾക്കെതിരെ ചൈനയും നിലപാടെടുത്തിരുന്നു. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ജി20 യോഗങ്ങൾ നടക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.