തേക്കിന്‍കാടിന്റെ ആകാശവിതാനത്തില്‍ ഇന്ന്‌ അഗ്നിക്കീറുകള്‍ പെയ്‌തിറങ്ങും. വിഖ്യാതമായ തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ഇന്ന്‌

0


തൃശൂര്‍: തേക്കിന്‍കാടിന്റെ ആകാശവിതാനത്തില്‍ ഇന്ന്‌ അഗ്നിക്കീറുകള്‍ പെയ്‌തിറങ്ങും. വിഖ്യാതമായ തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ഇന്ന്‌. അണമുറിയാത്ത വിസ്‌മയക്കൂട്ടുകളൊരുക്കിയാണ്‌ പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങള്‍ കാത്തിരിക്കുന്നത്‌.
കെ. റെയിലും വന്ദേഭാരതും റെഡ്‌ലീഫും ഫ്‌ളാഗ്‌ ഫ്‌ളാഷുമായി രംഗം കൊഴുപ്പിക്കാന്‍ തിരുവമ്പാടി. സില്‍വര്‍ഫിഷും റെഡ്‌സ്‌നേക്കും സ്‌മോക്‌ സ്‌ക്രീനുമായി പാറമേക്കാവ്‌. ട്രെയിന്‍ പായുന്നതിനു സമാനമായാണ്‌ വന്ദേഭാരതിന്റെ വരവെങ്കില്‍ റെയില്‍പ്പാളം തീര്‍ത്താണ്‌ കെ. റെയില്‍ വിടരുക. ചുവന്ന ഇലകൊഴിക്കുന്ന റെഡ്‌ലീഫ്‌, തീക്കൂട്ടം മിന്നിമറയുന്ന ഫ്‌ളാഗ്‌ഫ്‌ളാഷ്‌ എന്നിവയും ആകര്‍ഷകമാകും. അക്വേറിയത്തിലെന്ന പോലെ മത്സ്യക്കൂട്ടങ്ങള്‍ തത്തിക്കളിക്കുന്ന കാഴ്‌ചയാണ്‌ സില്‍വര്‍ഫിഷ്‌ അമിട്ട്‌. താഴേക്കു വീഴുന്ന തീനാളങ്ങള്‍ പാമ്പുപോലെ വളഞ്ഞുപുളയുന്നതാണ്‌ റെഡ്‌ സ്‌നേക്ക്‌. 10 മിനിറ്റോളം നേരം പുകയുടെ വിതാനമൊരുക്കുന്നതാണ്‌ സ്‌മോക്‌ സ്‌ക്രീന്‍. ദുബായ്‌ വെടിക്കെട്ടു മാതൃകയിലാണ്‌ ഇതൊരുക്കുക.
ജനക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കു മുകളില്‍ പൂരനഗരിയെ കശക്കിയെറിയുന്ന അഗ്നിവിസ്‌ഫോടനം. അതിനൊടുവില്‍ മാരിവില്ലഴക്‌ വിരിയും. നിലയമിട്ടുകളും പകിരിയും തീതുപ്പുന്ന ഡയമണ്ട്‌ അമിട്ടുകളും പായും. ഒന്നില്‍നിന്നു പലവിതാനങ്ങളിലേക്കു പൊട്ടിവിടരുന്ന നിലയമിട്ടുകളും സൂര്യകാന്തിയും മുഖംകാണിക്കാനെത്തുമ്പോള്‍ പഴയകാല വെടിക്കെട്ടിന്റെ ഫീല്‍. പുതിയ കാലത്തിന്റെ കണക്കില്‍ ചേര്‍ത്തുവക്കാന്‍ എല്‍.ഇ.ഡി. അമിട്ടുകളുമുണ്ട്‌. ഇരുവിഭാഗവും വെടിക്കെട്ടിനുശേഷം 200 അമിട്ടുകള്‍ പൊട്ടിക്കും.
ഗുണ്ട്‌, ഓലപ്പടക്കം, അമിട്ട്‌, കുഴിമിന്നി എന്നിങ്ങനെ സംഗീതാത്മകമായാണ്‌ വെടിക്കെട്ട്‌ ഒരുക്കുകയെന്നതാണ്‌ തൃശൂര്‍ പൂരത്തിന്റെ പ്രത്യേകത. കൂട്ടപ്പൊരിച്ചിലില്‍ എത്തുമ്പോള്‍ സംഗീതം കൂട്ടിത്തട്ടിയപോലെ ഇരമ്പും. മുന്‍പ്‌ ശക്‌തന്‍തമ്പുരാന്‌ മുന്നില്‍ അരങ്ങേറിയിരുന്ന കോലോത്തുംപൂരത്തിനോടനുബന്ധിച്ചാണ്‌ സാമ്പിള്‍ വെടിക്കെട്ട്‌ നടത്തിയിരുന്നത്‌. രാജഭരണം മാറിയതോടെ വെടിക്കെട്ട്‌ മാത്രമായി.
കര്‍ശന നിബന്ധനകളോടെയാണ്‌ സാമ്പിള്‍ വെടിക്കെട്ട്‌ ഒരുക്കുന്നതെന്ന്‌ ദേവസ്വങ്ങള്‍ അറിയിച്ചു. പെസോ, പോലീസ്‌, ജില്ലാഭരണകൂടം എന്നിവരുടെ മാറിമാറിയുള്ള പരിശോധനകള്‍ക്കൊടുവിലാണ്‌ വെടിക്കെട്ടിന്‌ തീ കൊളുത്തുക. ഇന്നത്തെ സാമ്പിളില്‍ 2000 കി.ഗ്രാം വെടിക്കോപ്പുകള്‍ കത്തിക്കും. മുഖ്യവെടിക്കെട്ടിനും പകല്‍ പൂരത്തിന്റെ വെടിക്കെട്ടിനും 2000 കിലോ വീതം ഉപയോഗിക്കും.
പെസോ നിര്‍ദേശമനുസരിച്ച്‌ മാഗസിനോട്‌ (വെടിക്കെട്ടു സാമഗ്രിശേഖരണ കേന്ദ്രം) അനുബന്ധിച്ചുള്ള ജോലിക്കാരുടെ ഷെഡ്‌ 20 മീറ്റര്‍ അകലേക്കു മാറ്റി. മുന്‍പ്‌ ഒരേസമയം എല്ലാ വെടിക്കെട്ടുകള്‍ക്കുമുള്ള മരുന്നുകള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇക്കുറി ഓരോ നേരത്തെ വെടിക്കെട്ടിനും അനുവദിച്ച വെടിക്കോപ്പുകള്‍ മാത്രമേ ഉണ്ടാകൂ.
തിരുവമ്പാടിയുടെ വെടിക്കെട്ട്‌ ലൈസന്‍സി മുണ്ടത്തിക്കോട്‌ സതീശനാണ്‌. കണ്‍വീനര്‍ പി. ശശിധരന്‍. പാറമേക്കാവ്‌ ലൈസന്‍സി പി.സി. വര്‍ഗീസ്‌. കണ്‍വീനര്‍ ജി. രാജേഷ്‌. ആദ്യം തിരുവമ്പാടിയാണ്‌ രാത്രി ഏഴിന്‌ വെടിക്കെട്ടിന്‌ തീ കൊളുത്തുക.
30-നാണ്‌ തൃശൂര്‍പൂരം. നാളെ പൂരവിളംബരവുമായി നെയ്‌തലക്കാവ്‌ ഭഗവതി രാവിലെ 11ന്‌ എഴുന്നള്ളിയെത്തി വടക്കുംനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറക്കുന്നതോടെ നഗരം പൂരാവേശത്തിലേക്ക്‌. നഗരത്തെ ആറുമേഖലകളായി തിരിച്ചാണ്‌ പോലീസ്‌ നിയന്ത്രണം.

Leave a Reply