ഡൽഹിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മരുമകൾ മോണിക്കയുടെ മൊഴി

0

ന്യൂഡൽഹി∙ ഡൽഹിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മരുമകൾ മോണിക്കയുടെ മൊഴി. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരെ വീട്ടിൽ‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് മരുമകൾ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്നു. മോണിക്കയുടെ കാമുകൻ ആശിഷും കൂട്ടാളിയും ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു.

മോണിക്ക വർമയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭർത്താവിനും മാതാപിതാക്കൾക്കും അറിയാമായിരുന്നു. അതിനാൽ, മോണിക്കയ്ക്ക് രാധേ ശ്യാം വർമയും ഭാര്യ വീണയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാൽ ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വിൽക്കാൻ തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാൻ പ്രകോപിപ്പിച്ചതെന്നും മോണിക്ക മൊഴി നൽകി.

വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത് ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്. എന്നാൽ ഫെബ്രുവരി 12ന് മോണിക്കയുടെ ഭർതൃ മാതാപിതാക്കൾ ഗോകൽപുരിയിലെ സ്വത്തുക്കൾ വിറ്റ് ദ്വാരകയിൽ ഒരു വീടു വാങ്ങാൻ പദ്ധതി ഇട്ടു. ഇതാണ് ആശിഷിനെ ഉപയോഗിച്ച് ഇവരെ വേഗം കൊലപ്പെടുത്താൻ കാരണമായതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ഭർതൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭർത്താവിനെയും ഭർതൃമാതാവിനെയും തന്ത്രപൂർവം മാർക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്പതികളുടെ വീടിനുള്ളിൽ കടന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ആശിഷിനെയും സുഹൃത്തിനെയും കണ്ടെത്താൻ അന്വേഷണം വ്യാപകമാക്കിയതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തിനു രണ്ടു ദിവസം മുൻപ് ആശിഷും മോണിക്കയും പുതിയ സിം കാർഡ് ഉപയോഗിച്ച് തുടങ്ങുകയും കൊലപാതകം അതുവഴി ആസൂത്രണം ചെയ്യുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. ടെറസിൽ ഒളിച്ച ഇവർക്ക് മോണിക്ക ഇടയ്ക്ക് ലഘുഭക്ഷണങ്ങളും വെള്ളവും എത്തിച്ചു നൽകിയിരുന്നു. അർധരാത്രി ഒന്നേകാലോടെ തങ്ങൾ താഴത്തെ നിലയിലേക്ക് പോകുകയാണെന്നും മുറിക്ക് പുറത്തിറങ്ങരുതെന്നും ആശിഷ് ഫോണിലൂടെ നിർദേശം നൽകി. രാത്രി രണ്ടേകാലോടെ കൃത്യം നടപ്പാക്കിയെന്നും തിരികെ പോകുകയാണെന്നും അറിയിച്ച് വീണ്ടും വിളിച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here