വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. കുട്ടിയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. 30 വയസ്സ് വരുന്ന യുവാവാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ സംഭവം.
ചോഴിയക്കോട് മൂന്നുമുക്ക് സ്വദേശി രതീഷിന്റെ മകൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിച്ചു. സമീപത്തുണ്ടായിരുന്ന രതീഷ് ഇതുകണ്ട് ബഹളംകൂട്ടിയതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാർ പിടിച്ച് കുളത്തൂപ്പുഴ പൊലീസിനു കൈമാറുകയായിരുന്നു.
തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കൽ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.
അതേസമയം ഇയാൾ രാവിലെമുതൽ പ്രദേശത്ത് പലയിടത്തും കറങ്ങിനടക്കുന്നതു കണ്ടിരുന്നതായും വനത്തിറമ്പിലായുള്ള ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.