ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനെയും രോഗിയാക്കിയതായി റിപ്പോർട്ട്. ആദ്യമായാണ് ഇത്തരം ഒരു രോഗം മനുഷ്യനിലേക്ക് പടരുന്നത്. മൈക്കോളജിസ്റ്റ് ആയ 61 വയസ്സുകാരനാണ് രോഗം പിടിപെട്ടത്. കൂൺ അടക്കമുള്ള ചീയുന്ന വസ്തുക്കളിൽ പഠനം നടത്തിവരവെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഏത് ഫംഗസാണ് ഇദ്ദേഹത്തെ ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. തൊണ്ടയടപ്പ്, ചുമ, തളർച്ച എന്നിവയുണ്ടായ ഇദ്ദേഹത്തിന് മൂന്ന് മാസത്തോളം ഭക്ഷണം ഇറക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. കോൺഡ്രോസ്റ്റിറം പർപ്യുറം എന്ന ഫംഗസ് ആകാനാണ് സാധ്യതയെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരായ സോമ ദത്ത, ഉജ്ജയിനി റേ എന്നിവർ അറിയിച്ചു.
ഇലകൾക്ക് വെള്ള നിറം വരുത്തുന്ന രോഗം പടർത്തുന്ന ഫംഗസാണിത്. കൂടുതൽ പരീക്ഷണങ്ങളിലൂടെയെ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂ. ചെടിയിലെ ഫംഗസ് മനുഷ്യനിൽ രോഗം ഉണ്ടാക്കുന്നത് ആദ്യത്തെ സംഭവമാണെന്നും അവർ പറഞ്ഞു.