പാക്കിസ്ഥാനിൽ സൗജന്യ റേഷൻ വാങ്ങാനുള്ളവരുടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. വെള്ളിയാഴ്ച കറാച്ചിയിലാണ് സംഭവം. സൗജന്യ റേഷൻ വാങ്ങാനുള്ള ക്യൂവിൽ തിക്കും തിരക്കുമുണ്ടായതോടെ അപകടത്തിലേക്ക് വഴിമാറുകയായിരുന്നു. എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്. മണിക്കൂറുകളായി ക്യൂ നിന്നതോടെ റേഷൻ വിതരണ കേന്ദ്രത്തിനു മുന്നിൽ നിരവധി സ്ത്രീകളും കുട്ടികളും കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും സമാന സംഭവം ഉണ്ടായിരുന്നു. ഇവിടെയും തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിങ് എസ്റ്റേറ്റ് പ്രവിശ്യയിലാണ് ഇന്നലെ അപകടം ഉണ്ടായത്. അപകടവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു.
പണപ്പെരുപ്പം മൂലം ആളുകൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങൾ തുറന്നത്. പലയിടത്തും നീണ്ട ക്യൂവാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതായി ആക്ഷേപമുണ്ട്