ഓസ്‌ട്രേലിയയിൽ നിന്നും വേരുകൾ തേടി സുബിനി കേരളത്തിലെത്തി; ജനിച്ച മണ്ണും ദത്തെടുക്കാൻ സഹായം നൽകിയവരെയും കാണാൻ: ജനിച്ച് ആറാം മാസം ഓസ്‌ട്രേലിയയിലെത്തിയ സുബിനി ഹെയ്ഡിന്റെ കഥ

0


തിരുവനന്തപുരം: ജനിച്ച ഉടൻ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയാണ് സുബിനി ഹെയ്ഡ്. ആരോരുമില്ലാതെ അനാഥപെണ്ണായി വളരേണ്ട അവൾ അനാഥത്വത്തിൽ നിന്നും എത്തിപ്പെട്ടതാകട്ടെ ഓസ്‌ട്രേലിയയുടെ മണ്ണിൽ. സ്‌നേഹമുള്ള അച്ഛനും അമ്മയുടേയും മകളായി. മൂന്ന് സഹോദരങ്ങളുടെ ഇളയ അനുജത്തിയായി. ഇന്ന് ഭർത്താവും മക്കളുമായി സുഖ ജീവിതമാണ് സുബിനി ഹെയ്ഡിന്. എന്നാൽ ഇപ്പോൾ ജന്മം നൽകിയ നാടും തന്നെ അനാഥാലയത്തിൽ നിന്നും ദത്തെടുക്കാൻ ഓസ്‌ട്രേലിയയിലുള്ള തന്റെ രക്ഷിതാക്കളെ സഹായിച്ചവരെയും കാണാൻ വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ് സുബിനി ഹെയ്ഡ്.

ജനിച്ച് ആറാം മാസം ഓസ്‌ട്രേലിയയിലേക്ക് പറിച്ചു നടപ്പെട്ട സുബിനി തന്റെ 44-ാം വയസ്സിലാണ് കേരളത്തിലെക്ക് തിരികെ എത്തിയത്. ഒരാഴ്ച മുൻപ് പിഎംജി ജംക്ഷനിലെ പുല്ലാങ്കുളം വീട്ടിലാണ് സുബിന ആദ്യം എത്തിയത്. തന്റെ മുന്നിൽ വന്നു നിന് സ്ത്രീയെ കണ്ട് തോമസ് ലോറൻസ് ആദ്യം ഒന്ന് അമ്പരന്നു. ഡ്രൈവർ വിലാസമെഴുതിയ കടലാസ് കാണിച്ചപ്പോൾ തോമസ് ലോറൻസ് ഞെട്ടി തന്റെ പിതാവ് പി.ടി.ലോറൻസിന്റെ കയ്യക്ഷരത്തിൽ സ്വന്തം വിലാസം. തുടർന്ന് സുബിന തന്നെ സ്വയം പരിചയപ്പെടുത്തി ആ കുടുംബവുമായുള്ള ബന്ധം പുതുക്കി.

രേഖകളിൽ നിന്ന് കേരളത്തിലെ തന്റെ ദത്തെടുക്കൽ നടപടികളുടെ നിയമപരമായ ചുമതല വഹിച്ച പി.ടി.ലോറൻസിന്റെയും ഭാര്യ ഷേർലിയുടെയും വിലാസം കണ്ടെത്തിയതാണ് 43 വർഷത്തിനു ശേഷം സുബിനിയുടെ മടങ്ങി വരവിനു കാരണമായത്. വർക്കലയിലെ റിസോർട്ടിലിരുന്ന് സുബിനി തന്റെ കഥ പറഞ്ഞു: 1980 ജനുവരി 27 ന്, ആറു മാസം പ്രായമുള്ളപ്പോഴാണ് ഓസ്‌ട്രേലിയയിലേക്കു ദത്തെടുക്കപ്പെട്ടത്.

‘1979 ൽ ജനിച്ച എന്നെ അമ്മ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഉപേക്ഷിച്ചു. കേരളം കാണാനെത്തിയ ഓസ്‌ട്രേലിയൻ ദമ്പതികൾ ആൻഡ്രൂ ഡേവിഡ് ഹെയ്ഡും മാർഗോട്ട് ഫ്‌ളോറൻസ് ഹെയ്ഡും തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഫൗണ്ട്‌ലിങ് ഹോമിൽ നിന്നാണ് ആറു മാസം പ്രായമുള്ള എന്നെ കണ്ടെത്തിയത്. ദത്തെടുക്കാൻ താൽപര്യം അറിയിച്ചു.

ലൂഥറൻസ് സോഷ്യൽ സർവീസസിലെ ഇന്ത്യൻ പ്രതിനിധിയായ പി.ടി.ലോറൻസും ഷേർലിയുമാണ് ദത്തെടുക്കൽ നടപടികൾക്കു സഹായിച്ചതും നേതൃത്വം നൽകിയതും. എന്നെ ദത്തെടുക്കുമ്പോൾ അച്ഛനും അമ്മയ്ക്കും മൂന്നു മക്കളുണ്ടായിരുന്നു. ഇളയവളായ വെനേസയും അവർക്കൊപ്പമെത്തിയിരുന്നു. സ്വന്തം മകളായിത്തന്നെ അവരെന്നെ വളർത്തി.’ സുബിന പറയുന്നു.

സുബിനയുടെ പിതാവ് ആൻഡ്രൂ ഏഴ് വർഷം മുൻപ് മരിച്ചു. ഓസ്‌ട്രേലിയയിലെ കൃഷിക്കാരനായ ജേസോട്ട് ആണ് സുബിനിയുടെ ഭർത്താവ്. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട്.. അങ്ങനെയിരിക്കെയാണ് ജന്മനാട് കാണാൻ ആഗ്രഹമുണ്ടാവുന്നത്. ‘എന്നെ ദത്തെടുക്കുമ്പോൾ മാതാപിതാക്കൾക്കൊപ്പമുണ്ടായിരുന്ന വെനേസയെയും കൂട്ടി ഇന്ത്യയിലേക്കു വരികയായിരുന്നു’ സുബിനി പറഞ്ഞു.

അങ്കമാലിയിലെ ആശുപത്രിയും തിരുവനന്തപുരത്തെ അനാഥാലയവും കണ്ടു. ഇനി കേരളവും തമിഴ്‌നാടും ഒന്നു ചുറ്റിക്കണ്ടതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഓസ്‌ട്രേലിയയിലേക്കു മടങ്ങും. ഏറ്റവും നന്ദി ദത്തെടുക്കൽ നടപടികൾക്കു നേതൃത്വം നൽകിയ ലോറൻസിനോടും ഷേർലിയോടുമാണെന്ന് സുബിനി പറയുന്നു. ഇരുവരും നേരത്തെ മരിച്ചതിനാൽ കാണാൻ കഴിഞ്ഞില്ലെന്ന വിഷമവും സുബിനിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here